കൊച്ചി: മാധ്യമപ്രവർത്തകന് നേരെ മദ്യപിച്ച് ലക്കുകെട്ട യുവാക്കളുടെ തെറി വിളിയും ഭീഷണിയും. ഇന്നലെ രാത്രി 9 മണിയോടെ സെമിത്തേരി മുക്കിലാണ് സംഭവം. മീഡിയമലയാളം കൊച്ചി ബ്യൂറോ ചീഫും സംവിധായകനുമായ പോളിവടക്കന് നേരെയായിരുന്നു യുവാക്കളുടെ അതിക്രമം.
അമിത വേഗത്തിലെത്തിയ യുവാക്കളുടെ കാർ പോളി വടക്കൻ്റെ കാറിൽ ഇടിച്ചുകയറുകയായിരുന്നു. നേർക്കുനേർ വാഹനം വരുന്നത് കണ്ട് പോളി കാർ വെട്ടിച്ച് മാറ്റുകയായിരുന്നു. വലിയൊരു അപകടം ഒഴിവായെന്ന് ദൃക്സാക്ഷികളും പറയുന്നു.
അപകട ശേഷം പുറത്തിറങ്ങിയ യുവാക്കൾ കൊലവിളി നടത്തുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥൻ്റെ അനിയനാണെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവാണ് കൊലവിളി നടത്തിയത്. യുവാക്കൾക്കെതിരെ കൊച്ചി സിറ്റി പോലീസിൽ പരാതി നൽകി. നായരമ്പലം സ്വദേശി അമൽ ആൻ്റണിയുടെ പേരിലുള്ള കാർ ആണ് ഇടിച്ചതെന്ന് പോലീസ് അധികൃതർ പറഞ്ഞു.
ലുലു ഷോപ്പിംഗ് മാളിലെ അനധികൃത പാർക്കിംഗ് ഫീസ് പിരിവിനെതിരെ കേസ് നൽകിയ ശേഷം പോളിക്ക് നിരവധി ഭീഷണികൾ വന്നിരുന്നു. ഇതിനിടെ സോളിഡാരിറ്റി സമ്മേളന വേദിക്കരികിൽ വെടിയുതിർത്ത വാർത്ത പുറത്തുവിട്ടതിൻ്റെ പേരിലും ഭീഷണികൾ ഉണ്ടായിട്ടുണ്ട്.