തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരട്ടക്കൊലക്കേസ് പ്രതി വിഷ്ണുരൂപിന്റെ (മണിച്ചൻ-34) കൊലപാതകത്തിൽ രണ്ടുപേർ പിടിയിൽ. ദീപക് ലാൽ, അരുൺ ജി രാജീവ് എന്നിവരാണ് പിടിയിലായത്. ഇരുവരും വട്ടിയൂർക്കാവ് സ്വദേശികളാണ്. മണിച്ചൻ ഉൾപ്പെടുന്ന ഗുണ്ടാ സംഘത്തിലുള്ളവരായിരുന്നു ഇവർ. തിരുവനന്തപുരം വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിൽ വെച്ചാണ് മണിച്ചനെതിരെ ആക്രമണമുണ്ടായത്. മണിച്ചന്റെ സുഹൃത്ത് ഹരികുമാർ വേട്ടേറ്റ് ആശുപത്രിയിലാണ്.
എന്നാൽ നാല് വർഷം മുമ്പ് ഇവർ പിരിഞ്ഞു. കഴിഞ്ഞ രാത്രി ലോഡ്ജ് മുറിയിൽ വീണ്ടും ഒത്തു ചേർന്ന മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. നിരവധി കേസുകളിൽ പ്രതിയായ മണിച്ചനും സുഹൃത്തും ഹരികുമാറും രണ്ടുദിവസം മുമ്പാണ് ലോഡ്ജിൽ മുറിയെടുത്തത്. ബുധനാഴ്ച രാത്രി മദ്യപിക്കാനായി ഇവർക്കൊപ്പം ദീപക് ലാലും അരുണും ഉണ്ടായിരുന്നു.
മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ മണിച്ചനേയും ഹരിയേയും ആക്രമിച്ച ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. 2011ലെ ഇരട്ടക്കൊലപാതകവുമായി സംഭവത്തിനു ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്നും ഇക്കാര്യം പരിശോധിക്കുകയാണെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ വർഷം മലയിൻകീഴിന് അടുത്ത് മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു ഷംനാദ് കുത്തേറ്റ് മരിച്ചത്. പ്രതികളായ ബിനു (35), വഴയില ശാസ്താനഗർ വിഷ്ണുവിഹാറിൽ വിഷ്ണുരൂപ് (മണിച്ചൻ, 35), ഓൾ സെയിന്റ്‌സ് രാജീവ് നഗർ രജിതാ ഭവനിൽ രഞ്ജിത് (കുക്കു, 35) എന്നിവരെ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മണിച്ചനും കൂട്ടുകാർ തമ്മിലെ മദ്യപാനത്തിനിടെയാണ് കൊല്ലപ്പെടുന്നത്. അതുകൊണ്ട് ഷംനാദ് കൊലയുടെ പകയാണോ ഇതെന്നും പൊലീസ് പരിശോധിക്കും.
ഷംനാദിനെ ബിനുവിന്റെ മലയിൻകീഴിലെ വീട്ടിൽ വച്ചായിരുന്നു കൊലപ്പെടുത്തിയത്. മദ്യപാനത്തിനിടെ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം പരിഹരിക്കാൻ ബിനു ശ്രമിച്ചെങ്കിലും അതിനിടെ വിഷ്ണുരൂപ് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഷംനാദിന്റെ തുടയിൽ കുത്തുകയായിരുന്നു.ഷംനാദിനെ മദ്യപിക്കാൻ നിർബന്ധിച്ചത് തർക്കത്തിനിടയാക്കിയെന്നും ഷംനാദ് പിടിച്ചുതള്ളിയപ്പോൾ പ്രകോപിതനായി കുത്തിയതാണെന്നും വിഷ്ണുരൂപ് പൊലീസിൽ മൊഴി നൽകിയിരുന്നു.
കുത്താനുപയോഗിച്ച കത്തി കുണ്ടമൺകടവിന് സമീപത്തെ കുറ്റിച്ചെടികൾക്കിടയിൽ നിന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. ബെഡ് റൂമിലെ കട്ടിലിൽ രക്തം വാർന്ന് കിടക്കുന്ന നിലയിലായിരുന്നു ഷംനാദിന്റെ മൃതദേഹം കണ്ടെത്തിയത്. മലയിൻകീഴ് പണ്ടാരക്കണ്ടം ദുർഗ ലൈൻ അഭി വില്ലയിലാണ് സംഭവം നടന്നത്. മദ്യം തലയ്ക്ക് പിടിച്ചതോടെ മണിച്ചനും ഷംനാദും കുക്കുവും തമ്മിൽ വാക്കു തർക്കമുണ്ടായതാണ് പ്രശ്‌നമായത്.
തർക്കം പരിഹരിക്കാൻ ബിനു ശ്രമിച്ചെങ്കിലും അതിനിടെ മണിച്ചൻ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഷംനാദിന്റെ വലത് തുടയിൽ കുത്തുകയായിരുന്നു. രക്തം വാർന്നൊഴുകിയത് തടയാനായി ഇവർ ഷംനാദിന്റെ ജീൻസ് ഊരിമാറ്റി ബെഡ് ഷീറ്റ് കീറി മുറിവിൽ കെട്ടി. ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മദ്യലഹരിയിൽ തന്റെ ബോധം നഷ്ടപ്പെട്ടുവെന്നും ഇതിനിടെ മണിച്ചനും കുക്കുവും കടന്നുകളഞ്ഞു. രാവിലെ ബിനുവിന് ബോധം വീണപ്പോഴാണ് ഷംനാദ് രക്തം വാർന്ന് കട്ടിലിൽ മലർന്നു കിടക്കുന്നത് കണ്ടത്.
2011ൽ നെടുമങ്ങാട് നടന്ന ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയാണ് വിഷ്ണു എന്ന മണിച്ചൻ. തനിക്ക് വധഭീഷണി ഉണ്ടെന്നും അതിനാൽ കത്തി എപ്പോഴും കൊണ്ടു നടക്കാറുണ്ടെന്നും വിഷ്ണു കഴിഞ്ഞ വർഷം അറസ്റ്റിലാകുമ്പോൾ പൊലീസിന് മൊഴി നൽകിയിരുന്നു.