തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. ആരോഗ്യമന്ത്രി വീണാ ജോർജാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.
കാരക്കോണം സ്വദേശി സുരേഷ് കുമാറാണ് (62) മരിച്ചത്. കൊച്ചിയില്‍നിന്ന് ഞായറാഴ്ച വൈകിട്ട് വൃക്ക എത്തിച്ചെങ്കിലും ശസ്ത്രക്രിയ നാലു മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്നാണ് രോഗി മരിച്ചതെന്നാണ് പരാതി.
കൊച്ചിയില്‍ മസ്തിഷ്കമരണം സംഭവിച്ചയാളുടെ വൃക്കയാണ് മെഡിക്കല്‍ കോളജിലെ രോഗിക്ക് നല്കാന് എത്തിച്ചത്. പോലീസ് എസ്കോര്‍ട്ട് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടെ ഗതാഗതം ക്രമീകരിച്ചാണ് വൃക്ക കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് തന്നെ വൃക്ക തിരുവനന്തപുരത്ത് എത്തിച്ചു. എന്നാല്‍ വൈകിട്ട് ഒൻപതിനാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്നാണ് ആരോപണം.
എന്നാല്‍ രോഗിയുടെ ആരോഗ്യനില മോശമായതിനെതുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.