പയ്യന്നൂർ ഫണ്ട് തിരിമറി വിവാദത്തിൽ സിപിഎമ്മിന്‍റെ അനുനയനീക്കം പാളി. മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള പി. ജയരാജന്‍റെ ശ്രമം പരാജയപ്പെട്ടു. പരാതി ഉന്നയിച്ചതിന് മാറ്റി നിർത്തിയ നടപടി അംഗീകരിക്കില്ലെന്നും ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും കുഞ്ഞികൃഷ്ണൻ ജയരാജനോട് പറഞ്ഞു.
കുഞ്ഞികൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പ്രതികരണവുമായി പി. ജയരാജൻ രംഗത്തെത്തി. കുഞ്ഞികൃഷ്ണനുമായി മധ്യസ്ഥ ചർച്ച നടന്നിട്ടില്ല. സിപിഎമ്മിന് മധ്യസ്ഥ ചർച്ച നടത്തുന്ന രീതിയില്ല. സംഘടനാ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് ജില്ലാ സെക്രട്ടറിയെന്നും ജയരാജൻ പറഞ്ഞു.
പയ്യന്നൂരിൽ മൂന്ന് പാർട്ടി ഫണ്ടുകളിലായി ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നെന്ന് ബാങ്ക് സ്റ്റേറ്റ്‍മെന്‍റ് ഉൾപ്പടെയുള്ള തെളിവുകളുമായി ജില്ലാ നേതൃത്വത്തെ സമീപിച്ചത് ഏരിയ സെക്രട്ടറി ആയിരുന്ന കുഞ്ഞികൃഷ്ണനാണ്.
പരാതി പരിശോധിച്ച് ആരോപണ വിധേയൻ ടി. ഐ. മധുസൂധനൻ എംഎൽഎയെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയതിനൊപ്പം പരാതി കൊടുത്ത കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു.
കമ്മിറ്റിയിൽ മാനസിക ഐക്യമില്ലെന്ന് പറഞ്ഞ് സംസ്ഥാന കമ്മറ്റിയംഗം ടി.വി. രാജേഷിനെ പുതിയ ഏരിയ സെക്രട്ടറിയുമാക്കി. ഇതോടെ പൊതുപ്രവർത്തനം നിർത്തുകയാണെന്ന് പ്രഖ്യാപിച്ച് ഇറങ്ങിവന്ന കുഞ്ഞികൃഷ്ണന് അണികൾക്കിടയിൽ വൻ സ്വീകാര്യത ലഭിക്കുകയും ചെയ്തു