ന്യൂഡെല്‍ഹി: കാമുകന്റെ നിരന്തര ശല്യത്തെ തുടര്‍ന്ന് ദളിത് വിദ്യാര്‍ഥിനിയുടെ പഠനം നിര്‍ത്താനൊരുങ്ങി കുടുംബം. ഡെല്‍ഹി യൂനിവേഴ്സിറ്റി (DU) കോളജിലെ പത്തൊൻപത് കാരിയെയാണ് കാമുകന് പതിവായി ശല്യപ്പെടുത്തുന്നു എന്ന് പരാതിപ്പെട്ടിരിക്കുന്നത്. അഭിഷേക് റാത്തോഡ് എന്ന യുവാവ് വിദ്യാർത്ഥിയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ മോശമായി പോസ്റ്റുകള്‍ ഇടാറുണ്ടെന്നും റിപ്പോർട്ടുണ്ട്. പ്രശ്നങ്ങളെ തുടർന്ന് പെൺകുട്ടി മാതാപിതാക്കള്‍ക്കൊപ്പം ഡെല്‍ഹിയിലെ പശ്ചിമ വിഹാറിലാണ് താമസിക്കുന്നത്.
ഡെല്‍ഹി പൊലീസ് കമീഷനര്‍ ഓഫീസിലും വനിതാ കമീഷനിലും ദേശീയ പട്ടികജാതി കമീഷനിലും പെണ്‍കുട്ടി പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു. നേരത്തെ പശ്ചിമ വിഹാര്‍ പൊലീസ് സ്റ്റേഷനെ സമീപിച്ചിരുന്നെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും തുടര്‍ന്ന് കമീഷനര്‍ ഓഫീസില്‍ പരാതി നല്‍കിയെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
‘ദേശീയ തലസ്ഥാനത്ത് ഒരു ദളിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നു, ഞങ്ങള്‍ നിസഹായരാണ്. ഒരു അധികാരിയും ഞങ്ങളെ സഹായിക്കുന്നില്ല. തനിക്കെതിരെ പൊലീസ് നടപടിയെടുക്കില്ലെന്ന് പ്രതി വീമ്പിളക്കുകയും എന്റെ മകളെ തുടര്‍ചയായി അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു,’ ഇരയുടെ പിതാവ് പറഞ്ഞു.
ആരോപണ വിധേയന് തന്റെ സുഹൃത്താണെന്നും വിദ്യാര്‍ഥിനി പരാതിയില്‍ പറയുന്നു. എന്നാല്‍ അയാളുടെ മോശം സ്വഭാവം മനസിലാക്കിയതോടെ സൗഹൃദം ഉപേക്ഷിച്ചു. ഇതിന് ശേഷം തന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുകയും അത് വൈറലാക്കുകയും ചെയ്തു. അതിനാല്‍ വിദ്യാര്‍ഥിനി മാനസികമായി തകര്‍ന്ന അവസ്ഥയിലാണ്.
റാത്തോഡ് തന്റെ ഇന്‍സ്റ്റാഗ്രാം അകൗണ്ടുകളില്‍ പെൺകുട്ടിയുടെ പേര് പരസ്യമായി ഉപയോഗിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്നും ഇത് സഹിക്കവയ്യാതെയാണ് മാതാപിതാക്കള്‍ പഠനം നിര്‍ത്താന്‍ ആവശ്യപ്പെട്ടതെന്നുമാണ് റിപോർട്. അതേസമയം, സംഭവത്തിൽ കേസെടുക്കുമെന്ന് ഡെപ്യൂടി പൊലീസ് കമീഷനര്‍ സമീര്‍ ശര്‍മ പറഞ്ഞു.