സബ് ഡിവിഷനൽ മജിസ്ട്രേട്ട് കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകൾ നഷ്ടപ്പെട്ട സംഭവത്തിൽ റവന്യു മന്ത്രി കെ.രാജൻ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തു. അസ്വാഭാവിക മരണം ഉണ്ടായവരിൽ നിന്നു ശേഖരിക്കുന്ന തൊണ്ടിമുതലാണു നഷ്ടപ്പെട്ടത്. നേരത്തേ, കലക്ടർ ആഭ്യന്തര അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സബ് കലക്ടർ, എഡിഎം, ലാൻഡ് അക്വിസിഷൻ വിഭാഗം ഡപ്യൂട്ടി കലക്ടർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിനു പിന്നാലെയാണു മന്ത്രി വിജിലൻസ് അന്വേഷണത്തിനു ശുപാർശ ചെയ്തത്.
72 പവൻ സ്വർണവും 140.5 ഗ്രാം വെള്ളിയും 48,500 രൂപയുമാണ് കാണാതായതെന്നു റവന്യു അധികൃതരുടെ പരിശോധനയിൽ വ്യക്തമായി. എന്നാൽ, ആഭരണങ്ങൾ കാണാതായ സംഭവം രണ്ടു മാസത്തോളം അധികൃതർ പുറത്തുവിട്ടില്ല. അസ്വാഭാവികമായി മരണമടഞ്ഞ അമ്മയുടെ പേരിൽ കോടതിയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും മറ്റും കണ്ണമ്മൂല സ്വദേശിയായ മകനു തിരികെ നൽകാൻ സബ് കലക്ടർ കഴിഞ്ഞ ഏപ്രിൽ 7ന് ആണ് ഉത്തരവിട്ടത്. പക്ഷേ, കോടതിയിലെ ലോക്കറിൽ ഇതു കണ്ടെത്താനായില്ല. ആഭ്യന്തര പരിശോധനയും അന്വേഷണങ്ങളും ദിവസങ്ങളോളം നീണ്ടു. ഒടുവിൽ മേയ് 29നാണു സിറ്റി പൊലീസ് കമ്മിഷണർക്കു സബ് കലക്ടർ പരാതി നൽകിയത്.
സബ് കലക്ടർ എം.എസ്.മാധവിക്കുട്ടി, ലോക്കറിന്റെ സൂക്ഷിപ്പു ചുമതല വഹിച്ചിരുന്ന ഏതാനും സീനിയർ സൂപ്രണ്ടുമാർ, മുൻപ് ജോലി ചെയ്ത രണ്ട് സീനിയർ സൂപ്രണ്ടുമാർ എന്നിവരെ പൊലീസ് ചോദ്യം ചെയ്തു.