മലപ്പുറം: മലപ്പുറത്തിനടുത്തു ചട്ടിപ്പറന്പ് ചേങ്ങോട്ടൂരിലെ പന്നിയെ വേട്ടയാടുന്നതിനിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു.
ഇവർ യുവാവിനു നേരെ മന:പൂർവം വെടിവച്ചതാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ പെരിന്തൽമണ്ണ സ്വദേശി കൊല്ലത്ത് പറന്പിൽ അബൂബക്കറിന്റെ മകൻ അസ്ക്കർഅലി, നാരിങ്ങപറന്പിൽ താമിയുടെ മകൻ സുനീഷൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ലൈസൻസില്ലാത്ത തോക്ക് ഉപയോഗിച്ച് അസ്ക്കർ അലിയാണ് ആക്കപ്പറന്പ് സ്വദേശിയായ ഇൻഷാദിന്(27) നേരെ വെടിയുതിർത്തത്. വയറിനേറ്റ ഗുരുതര പരിക്കാണ് ഇൻഷാദിന്റെ മരണത്തിലേക്ക് നയിച്ചത്.
ഇൻഷാദടക്കമുള്ളവർ നായാട്ടിനു പോകുന്നത് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പിടിയിലായ പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.