പാലക്കാട്: മുഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് ലീഗ് പരിപാടിക്കെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കലാപശ്രമത്തിനുള്ള വകുപ്പ് ചേർത്താണ് കേസെടുത്തത്. പാലക്കാട് പുതുനഗരം പൊലീസാണ് യൂത്ത് ലീഗിന്റെ സമരത്തിനെതിരെ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി നൽകിയ പരാതിയിൽ കേസെടുത്തത്.
സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്നും അപകീർത്തിപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച ലുക്ക് ഔട്ട് നോട്ടീസ് പതിച്ചുവെന്നാണ് പരാതി. മുസ്ലിം യൂത്ത് ലീഗിന്റെ പേരിൽ പുതുനഗരം പ്രദേശങ്ങളിലാണ് നോട്ടീസ് പതിച്ചത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രക്കെതിരെ സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ജില്ലാ പൊലീസ് ആസ്ഥാനങ്ങളിൽ പ്രതീകാത്മക ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് പ്രതിഷേധിക്കാൻ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.
‘ചിത്രത്തിൽ കാണുന്ന കണ്ണൂർ പിണറായി സ്വദേശിയായ വിജയൻ, 77 വയസ്, കേരള സർക്കാരിൽ മുഖ്യമന്ത്രിയായി പ്രവർത്തിച്ചുവരികെ തന്റെ ഓഫീസും അതിലെ സ്റ്റാഫുകളേയും ദുരുപയോഗം ചെയ്ത് വിദേശത്ത് നിന്ന് സ്വർണം കടത്തുകയും വിദേശത്തേക്ക് പണം കടത്തിയതായും ആരോപണം ഉയർന്നിരിക്കുന്നു. വിമർശനം വന്ന് ഇത്രയും നേരമായിട്ടും പ്രസ്തുത വിഷയവുമായി യാതൊരു പ്രതികരണത്തിനും അദ്ദേഹം മുതിർന്നിട്ടില്ലെന്നത് ആരോപണങ്ങൾ ശരിവെക്കാൻ ഇടയാക്കുന്നു.
തൃക്കാക്കര ഇലക്ഷൻ കഴിഞ്ഞത് മുതൽ പ്രതികരണ ശേഷി നഷ്ടപ്പെട്ട ടിയാനെ കണ്ടുകിട്ടുന്നവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു,’ എന്നായിരുന്നു ലുക്ക് ഔട്ട് നോട്ടീസിലെ ഉള്ളടക്കം. ഡി.ജി.പിയുടെയും എ.കെ.ജി സെന്ററിന്റേയും കൈരളി ടിവിയുടേയും ഓഫീസിലെ ഫോൺ നമ്പറുകളും ഈ നോട്ടീസിൽ കൊടുക്കുകയും ചെയ്തിരുന്നു.