സ്വപ്‌ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർക്ക് ആവശ്യപ്പെട്ടുള്ള സരിത എസ് നായരുടെ ഹർജി കോടതി തള്ളി

0

കൊച്ചി: സ്വപ്‌ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർക്ക് ആവശ്യപ്പെട്ടുള്ള സരിത എസ് നായരുടെ ഹർജി കോടതി തള്ളി. രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണ ഏജൻസിക്ക് മാത്രമേ നൽകാനാവൂ എന്ന് വ്യക്തമാക്കിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി തള്ളിയത്. അന്വേഷണം പൂർത്തിയാകുന്നത് വരെ പകർപ്പ് ആർക്കും നൽകാനാവില്ലെന്നും കോടതി പറഞ്ഞു. മൂന്നാമതൊരാൾക്ക് രഹസ്യമൊഴി നൽകാൻ സാധിക്കില്ലെന്നു കോടതി വ്യക്തമാക്കി.

നേരത്തെ സമാന ആവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച് നൽകിയ ഹർജി തള്ളിയ കാര്യവും കോടതി പരാമർശിച്ചു. സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയിൽ തനിക്കെതിരേ പരാമർശമുണ്ടെന്നും അതിനാൽ മൊഴിയുടെ പകർപ്പ് ലഭിക്കാൻ അവകാശമുണ്ടെന്നുമായിരുന്നു സരിത ഹർജിയിൽ പറഞ്ഞിരുന്നത്. എന്നാൽ ക്രൈംബ്രാഞ്ചിന്റെ ഹർജി തള്ളിയപ്പോൾ പറഞ്ഞ അതേകാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് കോടതി സരിതയുടെയും ഹർജി തള്ളിയത്. അതേസമയം, കീഴ്ക്കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത അറിയിച്ചു.

കഴിഞ്ഞദിവസമാണ് സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയും കോടതി തള്ളിയത്. ക്രൈംബ്രാഞ്ച് കേസിലെ അന്വേഷണ ഏജൻസിയല്ലെന്നും ഈ കേസിലെ അന്വേഷണ ഏജൻസി ഇ.ഡി.യാണെന്നും കോടതി പറഞ്ഞിരുന്നു. അതിനാൽ അന്വേഷണം പൂർത്തിയാകുന്നത് വരെ ആർക്കും പകർപ്പ് നൽകാനാവില്ലെന്നും ഇ.ഡി.ക്ക് മാത്രമേ പകർപ്പ് ലഭിക്കുവാൻ അവകാശമുള്ളൂവെന്നും കോടതി വ്യക്തമാക്കി.

അതേസമയം, രഹസ്യമൊഴിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമായിരുന്നു ക്രൈംബ്രാഞ്ച് കോടതിയിൽ പറഞ്ഞത്. കേസിലെ അന്വേഷണത്തിനായി രഹസ്യമൊഴിയുടെ പകർപ്പ് അനിവാര്യമാണെന്നും സർക്കാർ കോടതിയിൽ വാദിച്ചിരുന്നു.

സർക്കാറിലെ ചിലരുടെ അറിവോടെ തന്നെയാണ് സരിത എശ് നവായർ ഈ നീക്കവുമായി രംഗത്തുള്ളത് എന്ന ആരോപണവും ഉയരുന്നുണ്ട്. സ്വപ്നയുടെ രഹസ്യ മൊഴിയിൽ തനിക്കെതിരേ ആരോപണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണിത്. സ്വപ്നയ്ക്ക് എതിരായ കേസിൽ സരിതയുടെ രഹസ്യമൊഴി ഈ മാസം എടുക്കാൻ നിശ്ചയിച്ചിട്ടുണ്ട്. അതിനിടെയാണ് സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന് സരിത ആവശ്യപ്പെട്ടിരിക്കുന്നത്.

സരിതയുടെ നീക്കത്തിന് പിന്നിൽ സർക്കാറും സിപിഎമ്മും ആണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തേണ്ട ആവശ്യം അടക്കം വിമർശന വിധേയമാണ്. മാത്രമല്ല, കെ ടി ജലീൽ നൽകിയ പരാതിയിൽ സരിതയുടെ ആരോപണങ്ങൾ കൂടി ശരിവെച്ചു കൊണ്ടാണ് ഗൂഢാലോചനക്ക് കേസെടുത്തിരിക്കുന്നത്. ഇതെല്ലാം സ്്വപ്നയെ നേരിടാൻ സരിതയെ സർക്കാർ കളത്തിലറക്കുന്നു എന്ന ആരോപണത്തിന്റെ ശക്തി കൂട്ടുന്നതാണ്.

ഇ.ഡി. രജിസ്റ്റർ ചെയ്ത കേസിലാണ് രഹസ്യമൊഴി നൽകിയിരിക്കുന്നതെന്നും ഈ കേസിലെ അന്വേഷണ ഏജൻസി ഇ.ഡിയാണെന്നാണ് ഇക്കാര്യത്തിൽ സ്വപ്‌നയും വാദിച്ചിരിക്കുന്നത്. ഇതേ വാദം തന്നെയാണ് ഇ.ഡി.യുടെ അഭിഭാഷകനും കോടതിയിൽ ഉന്നയിച്ചത്. കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും അതിനാൽ രഹസ്യമൊഴിയുടെ പകർപ്പ് ആർക്കും നൽകാനാവില്ലെന്നും ഇ.ഡി.യുടെ അഭിഭാഷകൻ നേരത്തെ വ്യക്തമക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here