തിരുവനന്തപുരം: രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിർത്തിയ സംസ്ഥാനം കേരളമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര ഗവണ്മെന്റിന്റെ മെയ് മാസത്തിലെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഉപഭോക്തൃ വില സൂചിക ഏപ്രിൽ മാസത്തിലെ 5.1 ൽ നിന്നും മെയ് മാസത്തിലെത്തുമ്പോൾ 4.82 ആയി കുറഞ്ഞിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ദേശീയ ശരാശരി 7.04 ആയിരിക്കെയാണ് കേരളത്തിന്റെ മികച്ച പ്രകടനം. ശക്തമായ പൊതുവിതരണ സമ്പ്രദായവും പൊതുവിപണിയിൽ സർക്കാർ നടത്തുന്ന കാര്യക്ഷമമായ ഇടപെടലുകളുമാണ് ഇതിന് കേരളത്തെ പര്യാപ്തമാക്കിയതെന്നും ഫേസ്‌ബുക്ക് കുറിപ്പിലൂടെ മന്ത്രി പറഞ്ഞു. സപ്ലെകോയിലൂടെ സബ്സിഡി നിരക്കിൽ നൽകുന്ന 13 ഇനം അവശ്യസാധനങ്ങളുടെ വില ആറുവർഷമായി സംസ്ഥാനത്ത് കൂട്ടിയിട്ടില്ല.
കഴിഞ്ഞ 12 മാസമായി രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണ്. ഇടതുപക്ഷം രാജ്യത്തിന് മുന്നിൽവെയ്ക്കുന്ന ബദൽ വികസന രാഷ്ട്രീയത്തിന്റെ വിജയമാണ് ഈ കണക്കുകൾ തെളിയിക്കുന്നത് കെ.എൻ. ബാലഗോപാൽ പറഞ്ഞു.
സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എന്റർപ്രണർഷിപ്പ് നെറ്റ്‌വർക്കും സംയുക്തമായി തയ്യാറാക്കിയ ആഗോള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിൽ (ജി.എസ്.ഇ.ആർ) അഫോർഡബിൾ ടാലന്റ് വിഭാഗത്തിൽ കേരളം ഏഷ്യയിൽ തന്നെ ഒന്നാം സ്ഥാനം നേടിയിരുന്നു.