സൗരോർജ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഹരിതോർജ ഉത്പാദനത്തിൽ ഒരു നാഴികക്കല്ല് പിന്നിടുന്നു. കഴിഞ്ഞ ശനിയാഴ്ചയോടെ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിന്റെ നേതൃത്വത്തിൽ നാളിതുവരെ ഉത്പാദിപ്പിച്ച സൗരോർജ വൈദ്യുതിയുടെ അളവ് 25 കോടി യൂണിറ്റായി.
അരിപ്പാറയിലെ ജലവൈദ്യുത പദ്ധതിയിൽനിന്നുള്ള ഊർജോത്പാദനത്തിനു പുറമെയാണിത്. 2013ൽ പരീക്ഷണാടിസ്ഥാനത്തിൽ വിമാനത്താവള ടെർമിനലിനു മുകളിൽ 100 കിലോവാട്ട് പ്ലാന്റ് സ്ഥാപിച്ചാണു സിയാൽ ഹരിതോർജ ഉത്പാദനത്തിനു തുടക്കംകുറിച്ചത്. പരീക്ഷണം വിജയമായതോടെ നിരന്തരം പുതിയ പ്ലാന്റുകൾ സ്ഥാപിച്ചു.
2015ൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായി. അന്ന് 13.1 മെഗാവാട്ടായിരുന്നു മൊത്തം സ്ഥാപിതശേഷി. നിലവിൽ വിമാനത്താവള പരിസരത്ത് മാത്രം സിയാലിന് എട്ടു പ്ലാന്റുകളുണ്ട്. 2022 മാർച്ചിൽ പയ്യന്നൂരിലെ 12 മെഗാവാട്ട് പ്ലാന്റ് കമ്മീഷൻ ചെയ്തതോടെ മൊത്തം സ്ഥാപിത ശേഷി 50 മൊഗാവാട്ടായി ഉയർന്നു.
പയ്യന്നൂർ പ്ലാന്റിൽ നിന്നു മാത്രം നാളിതുവരെ ഒരു കോടി യൂണിറ്റ് വൈദ്യുതി ലഭിച്ചു. 2021 നവംബറിൽ ഉദ്ഘാടനം ചെയ്ത അരിപ്പാറ ജല വൈദ്യുതിയിൽനിന്ന് ഇതുവരെ 75 ലക്ഷം യൂണിറ്റ് വൈദ്യുതി ലഭിച്ചു.
സിയാൽ സൗരോർജ പദ്ധതിയിൽനിന്നുള്ള ഊർജോത്പാദനം 25 കോടി പിന്നിട്ടതോടെ പരിസ്ഥിതിസൗഹൃദ വികസന മാതൃകയിൽ പുതിയൊരു അധ്യായം സൃഷ്ടിക്കുകയാണ്. ഇതോടെ 1.6 ലക്ഷം മെട്രിക് ടൺ കാർബൺ പാദമുദ്ര ഒഴിവാക്കാൻ സിയാലിനു കഴിഞ്ഞു