തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിഡി സതീശന്റെ ഫ്ലക്സ് ബോർഡ് വെച്ചതിലും തിരുവനന്തപുരത്ത് വലിയ സ്വീകരണം നൽകുന്നതിലും ഒരു വിഭാഗത്തിന് തർക്കം. ജയം സതീശന്റെ മാത്രം അധ്വാനമല്ലെന്നാണ് പ്രധാന വിമർശനം. ഗ്രൂപ്പില്ലെന്ന് പറഞ്ഞ് നടക്കുന്നവർ എന്തിനാണ് ഫ്ലക്സ് വെച്ചതെന്ന ചോദ്യമാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഉയർത്തുന്നത്. സതീശന്റെ പേരിൽ പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് ശ്രമമെന്നും അവർ ആരോപിക്കുന്നു. ഡിസിസിയുടെ ആഹ്വാനപ്രകാരം തിരുവനന്തപുരത്തെത്തുന്ന വിഡി സതീശന് സ്വീകരണം നൽകാൻ പ്രവർത്തകർ എത്തിയിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ ഒരു കവിത ഫെയ്സ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് സതീശനെതിരെ പരോക്ഷ വിമർശനം ഉയർത്തുന്നുണ്ട്. കോൺഗ്രസിന്റെ ഉരുക്കുകോട്ടയായ തൃക്കാക്കരയിലെ വിജയത്തിന് എന്തിനാണ് അപര പിതൃത്വം ഏറ്റെടുക്കുന്നത് എന്നുള്ള വിമർശനമാണ് അദ്ദേഹം ഉയർത്തുന്നത്. മുഖ്യമന്ത്രിക്കൊത്ത എതിരാളിയെന്ന നിലയിലുള്ള ക്യാമ്പയിനാണ് ഇപ്പോൾ നടക്കുന്നത്. വിമാനത്താവളത്തിൽ വിഡി സതീശനെ സ്വീകരിക്കാൻ ഒരുക്കിയിരിക്കുന്ന വലിയ സ്വീകരണത്തിനെതിരെയും വിമർശനം ഉയരുന്നുണ്ട്.
പ്രതിപക്ഷനേതാവ് വിഡി സതീശനെ ലീഡറായി വിശേഷിപ്പിച്ച് തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പടുകൂറ്റൻ ഫ്ലക്സ് ബോർഡുകൾ വെച്ചിരുന്നു. ഇരട്ടച്ചങ്കനല്ല, യഥാർത്ഥ ലീഡർ വി.ഡി. സതീശനാണെന്നാണ് ഫ്ലക്സ് ബോർഡുകളിലുള്ളത്. ഇത് ആരാണ് സ്ഥാപിച്ചതെന്ന് ഫ്ലക്സ് ബോർഡിലില്ല. സംസ്ഥാന കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇതുവരെയുള്ള ചരിത്രത്തിൽ ഒരേയൊരു ലീഡറേ ഉണ്ടായിട്ടുള്ളൂ. അത് മുൻമുഖ്യമന്ത്രി കെ. കരുണാകരനാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ എല്ലാ ക്രഡിറ്റും സതീശന് നൽകുന്ന തരത്തിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഒറ്റച്ചങ്കേയുള്ളൂ, ഒരു നിലപാടേയുള്ളൂ, നിലപാടുള്ളയാൾ വി.ഡി. സതീശൻ എന്നെഴുതിയ ഫ്ലക്സ് ബോർഡുകളും പലയിടത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രതിപക്ഷ നേതാവ് ഇന്ന് തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയെത്തുകയാണ്. അദ്ദേഹത്തിന് വലിയ സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. തൃക്കാക്കരയിൽ തോറ്റാൽ അതിന്റെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്ന് വി.ഡി. സതീശൻ പറഞ്ഞിരുന്നു. പ്രചാരണത്തിന്റെ നേതൃത്വവും അദ്ദേഹം തന്നെയാണ് നേരിട്ട് ഏറ്റെടുത്തിരുന്നത്.
സംസ്ഥാന കോൺഗ്രസിൽ വരും ദിവസങ്ങളിൽ ഉടലെടുക്കാൻ സാധ്യതയുള്ള പുതിയ സമവാക്യങ്ങളുടെയോ ശാക്തിക ചേരിയുടെയോ തുടക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് മറ്റ് മുതിർന്ന നേതാക്കളുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.
എന്നാൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ കവിതയിലൂടെയാണ് പ്രതിഷേധമറിയിച്ചത്. ”പാഠം 1- പഠിക്കാനുണ്ടേറെ”, എന്നാണ് കവിതയുടെ തലക്കെട്ട്. കവിത ഇങ്ങനെ:
കവിത : “പഠിക്കാനുണ്ടേറെ..”
പഠിക്കാനുണ്ടേറെ….
ഇനിയും പഠിക്കാനുണ്ടേറെ…
പ്രഭാത സവാരിക്കിറങ്ങിയവർ,
കണ്ടുഞെട്ടി സുന്ദരമുഖങ്ങൾ- പടങ്ങളിൽ…
മാധ്യമങ്ങളിൽ
കണ്ടമുഖമല്ലിതെന്നുറപ്പ്..
അതൊരു നാരീ മുഖമാണെന്നുറപ്പല്ലോ. .
എന്നാലിതെന്തത്ഭുതം…
സൂക്ഷിച്ചുനോക്കുമ്പോളല്ലോ അതിൻരസം..
ചരടുവലിക്കുന്നവർ ബഹുമാന്യർ….
വന്ദിക്കുന്നതല്ലൊ മാലോകരവരെ..
പഠിക്കാനുണ്ടിനിയുമേറെ …
കോട്ടയെന്നാലത് ഉരുക്കുകോട്ട..
ആര് തകർത്താലും തകരാത്തൊരുരുക്കുകോട്ട…
തകർക്കാൻ നോക്കിയോർ സ്വയം തകർന്നോരുരുക്കുകോട്ട..
പിന്നെന്തിനതിനൊരു – അപരപിതൃത്വമെന്നതത്ഭുതം..
പഠിക്കാനുണ്ടേറെ….
ഞാനെന്നെ- നേതാവെന്നുവിളിച്ചാലാവുമോ ഞാനൊരു നേതാവെന്നോർക്കണം..
ആയിരംപേരൊന്നിച്ചുവിളിച്ചാലാവണം ഞാനൊരുനേതാവെന്നതുംചരിത്രം..
അങ്ങനൊരുനേതാവുണ്ടതിൻ-
ഫലമാണിങ്ങാനൊരു വിജയമെന്നോർക്കണം നമ്മൾ.
പഠിക്കാനുണ്ടിനിയുമേറെ..
പച്ചപ്പിനെ സ്നേഹിച്ചോൻ…
വ്യവസ്ഥിതിയെ പഠിപ്പിച്ചോൻ..
സ്ത്രീസുരക്ഷയ്ക്കായ് വാദിച്ചോൻ..
കുടുംബവാഴ്ചയെ പുച്ഛിച്ചോൻ…
തെറ്റിനെതിരെ വിരൽചൂണ്ടിയോൻ..
ഒറ്റപ്പെടുത്തിയവർക്കൊരു മറുപടി
മൃത്യുവിൽ നല്കിയോൻ…
ഇനിയും പഠിക്കാനുണ്ടേറെ..
മാലോകർ പഠിച്ചത് പഠിക്കാത്തതൊരാൾ മാത്രം…
അവരോടൊന്നും പറയേണ്ടതില്ലീ കാലത്തിൽ..
കലികാലമെന്നതോർക്കണം നമ്മളെങ്കിലും..
പഠിക്കാനുണ്ടേറെ..
ഇനിയും പഠിക്കാനുണ്ടേറെ..
എൻ എസ് നുസൂറിന്‍റെ കവിതയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുകൾ താഴെ നിറയുകയാണ്.
ഇത്ര വലിയൊരു വിജയം കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല തൃക്കാക്കരയിൽ എന്നതാണ് യാഥാർഥ്യം. ജയിച്ചാലും തോറ്റാലും ഉത്തരവാദിയെന്ന് സ്വയം പ്രഖ്യാപിച്ച് തൃക്കാക്കര പോരിനിറങ്ങിയ പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിലായിരുന്നു പടപ്പുറപ്പാടത്രയും. നേതാക്കൾ വന്നും പോയും ഇരുന്നു. ഒടുവിൽ ഫലം വന്നപ്പോൾ ‘ക്യാപ്റ്റൻ ഒറിജിനൽ’ എന്ന ടാഗ് ലൈനുമായി സോഷ്യൽ മീഡിയയായിൽ വരെ വി ഡി സതീശൻ തരംഗമായി. ക്യാപ്റ്റനെന്നല്ലാതെ വേറെ പേരില്ലേ സ്വന്തം നേതാവിനെ വിളിക്കാനെന്ന് ഇടത് ഹാൻഡിലുകളിൽ നിന്ന് പരിഹാസം ഉയർന്നതിന് പിറ്റേന്നാണ്, ലീഡർ എന്നെഴുതിയ ഫ്ലക്സുകൾ തലസ്ഥാനത്ത് വ്യാപകമായി ഉയർന്നത്. പുതിയ ലീഡർ എന്ന വിശേഷണം സതീശന് നൽകിയതിൽ ഒരു വിഭാഗം മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ടെന്നത് ഉറപ്പാണ്.
ഹൈബി ഈഡനടക്കം പാര്‍ട്ടിയിലെ യുവ നേതൃത്വം വിഡി സതീശനെ പിൻപറ്റി വിജയം ആഘോഷിക്കുന്നത് പക്ഷെ മുതിര്‍ന്ന നേതാക്കൾക്കത്ര പിടിച്ചിട്ടില്ല. ”ഞങ്ങളെല്ലാവരും അവിടെ ഉണ്ടായിരുന്നു. വളരെ അടുക്കും ചിട്ടയോടും കൂടി പ്രവർത്തിച്ച തെരഞ്ഞെടുപ്പായിരുന്നു”, എന്ന് തെരഞ്ഞെടുപ്പ് ഫലം വന്ന് കഴിഞ്ഞ പിന്നാലെ ചെന്നിത്തലയും ഉമ്മൻചാണ്ടിയും പറഞ്ഞത് ശ്രദ്ധിക്കണം.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിച്ചെഴുതപ്പെട്ട കേരളത്തിലെ കോൺഗ്രസ് പാർട്ടി ഇപ്പോൾ വി ഡി സതീശന്‍റെ കൈപ്പിടിയിലേക്ക് ഒതുങ്ങിപ്പോകുന്നതിൽ നേതൃനിരയിൽ നേരത്തെ തന്നെ അതൃപ്തി പുകയുന്നുണ്ട്. എന്നാൽ അതിനെ എല്ലാം അപ്രസക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലം വി ഡി സതീശന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്.