മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം സി.എസ്‌ഐ. പള്ളി തകർത്തു. അഞ്ചുകുട്ടി ഊരിൽ ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഷീറ്റുകൾ തകരുന്ന ശബ്ദംകേട്ട് പരിസരവാസികൾ ഓടിക്കൂടിയെങ്കിലും ആനകൾ പോയില്ല. പള്ളിയിൽ ആരും ഇല്ലായിരുന്നു. പാട്ടകൊട്ടി ആനക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
തിങ്കളാഴ്ച പുലർച്ചയോടെ, വാളറയിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ആനകളെ തുരത്തിയത്.അൾത്താര പൂർണമായി തകർത്തു. ഭിത്തി വിണ്ടുകീറി. ശൗചാലയവും, സെമിത്തേരിയുടെ ഭാഗവും തകർത്തു. 20 വർഷം പഴക്കമുള്ള പള്ളിയാണ്.
ഇനിമുതൽ ഈ മേഖലയിൽ രാത്രിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുമെന്ന് വാളറ ഫോറസ്റ്റർ കെ.എൻ. ലാലു പറഞ്ഞു. വൈദ്യുതിവേലികൾ തകർന്നുകിടക്കുന്നതുമൂലമാണ് കാട്ടാനശല്യം രൂക്ഷമാകുന്നത്. മാമലക്കണ്ടത്ത് പകൽപോലും കാട്ടാനശല്യമുണ്ട്. രണ്ടാഴ്ചമുമ്പ് ഇവിടെ ഒരാളെ കാട്ടാന കൊന്നിരുന്നു.