ഊമയായി അഭിനയിച്ച് വീടുകളിലെത്തി ഭിക്ഷ യാചിക്കുന്ന നാടോടി സ്ത്രീയുടെ കൈകളിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്താനായതിന്റെ സന്തോഷത്തിലാണ് മരുതിമൂട് സ്വദേശികളായ ദമ്പതികൾ. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നേകാൽ വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്. കുട്ടിയുടെ അമ്മ വീടിനുള്ളിലും അച്ഛൻ വീടിനോടു ചേർന്നുള്ള വർക്‌ഷോപ്പിലുമായിരുന്നു.
നാടോടി സ്ത്രീ കുട്ടിയെ എടുത്ത് വേഗത്തിൽ പാഞ്ഞു. വർക്‌ഷോപ്പിൽ ജോലി ചെയ്യുകയായിരുന്ന പിതാവ് പണിയായുധം എടുക്കുന്നതിനായി തിരിഞ്ഞപ്പോഴാണ് കുട്ടിയുമായി നാടോടി സ്ത്രീ ഓടുന്നത് കണ്ടത്. ഉടൻ ബഹളമുണ്ടാക്കിയതോടെ അവർ കുട്ടിയെ ഉപേക്ഷിച്ച് ഓടി. തുടർന്ന് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു.
നാട്ടുകാരുടെ പിടിയിലായപ്പോൾ ഊമയായി അഭിനയിച്ചെങ്കിലും സംസാര ശേഷിയുള്ളതായി തെളിഞ്ഞു.കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് തമിഴ്നാട് വെല്ലൂർ സ്വദേശിനി മഞ്ജുവിനെ (40) അടൂർ പൊലീസ് അറസ്റ്റ് ചെയ്തു.