ചെന്നൈ: ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ സജീവമായ താരമാണ് ഐശ്വര്യ ഭാസ്‌ക്കരൻ. അഭിനേത്രിയായ ലക്ഷ്മിയുടെ മകളായ ഐശ്വര്യയെ സിനിമാലോകം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. നരസിംഹം അടക്കം ഒട്ടേറെ മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരം തമിഴിലും സജീവമായിരുന്നു.
എന്നാൽ സ്‌ക്രീനിൽ കാണുന്ന പോലെ അത്ര സുഖകരമായിരുന്നില്ല തന്റെ വ്യക്തിജീവിതമെന്ന് പറയുകയാണ് താരം. ഫ്ളവേഴ്സ് ഒരുകോടിയിൽ അതിഥിയായി പങ്കെടുത്തപ്പോഴായിരുന്നു താരം ജീവിതകഥ തുറന്നുപറഞ്ഞത്. കാവ്യ മാധവന്റെ വിവാഹത്തിന് പോവാൻ പറ്റാത്തതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.
കാവ്യയും ഐശ്വര്യയും കാശി എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വിവാഹം തീരുമാനിച്ച സമയത്ത് കാവ്യ എന്നെ വിളിച്ചിരുന്നു. എന്നാൽ അന്ന് താൻ വിവാഹത്തിൽ പങ്കെടുത്തില്ലെന്നും ഐശ്വര്യ പറഞ്ഞു..
പ്രണയവിവാഹമായിരുന്നു ഐശ്വര്യയുടേത്. ‘ഭർത്താവ് മുസ്ലീമായിരുന്നതിനാൽ ബന്ധുക്കളെല്ലാം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പൊരുത്തക്കേടുകൾ പതിവായതോടെ വിവാഹമോചിതരായി.. വിവാഹ മോചനത്തിന് ശേഷം അമ്മയുടെ വീട്ടുകാർ മംഗളകാര്യങ്ങളിലൊന്നും തന്നെ പങ്കെടുപ്പിച്ചിരുന്നില്ല. വിവാഹങ്ങൾക്കൊന്നും താൻ പങ്കെടുക്കാറുണ്ടായിരുന്നില്ല. അതിനാലാണ് കാവ്യയുടെ വിവാഹത്തിനും പങ്കെടുക്കാതിരുന്നതെന്ന് താരം പറയുന്നു.
ഞാനുമായി പിരിഞ്ഞതിന് ശേഷം ഭർത്താവ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നു. അവരുമായും എനിക്ക് സൗഹൃദമുണ്ട്. അവരുടെ മക്കളും എന്റെ മോളും ആ സൗഹൃദം നിലനിർത്തുന്നുണ്ടായിരുന്നു. മോളുടെ കല്യാണം ഞങ്ങളെല്ലാം ചേർന്നാണ് നടത്തിയത്. കൊച്ചുമകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എന്റെ അമ്മ വന്നിട്ടില്ല.
പൊരുത്തപ്പെടാൻ കഴിയാതെ വന്നതോടെയാണ് വിവാഹബന്ധം വേർപിരിഞ്ഞത്. മകളുടെ കാര്യങ്ങളെല്ലാം അദ്ദേഹവും ഞാനും ഒന്നിച്ചാണ് ചെയ്തിരുന്നത്. എന്റെ അച്ഛന്റെ വീട്ടുകാർ ആ സമയത്ത് നല്ല രീതിയിലുള്ള പിന്തുണ നൽകിയിരുന്നു. വിവാഹബന്ധം പിരിയുന്നത് വലിയ കുറ്റമല്ലെന്ന ചിന്താഗതിയായിരുന്നു അവരുടേത്. അവിടെ ചടങ്ങുകളിലൊന്നും മാറ്റിനിർത്തുന്ന പതിവുകളൊന്നുമില്ലായിരുന്നു.’- ഐശ്വര്യ പറഞ്ഞു.