ന്യൂഡൽഹി: ഹരിയാനയിലെ രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടുകച്ചവടം തടയുന്നതിനായി കോൺഗ്രസ് എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റുന്നു. ഛത്തീസ്ഗഡിലെ റിസോർട്ടിലേക്കാണ് എം.എൽ.എമാരെ മാറ്റുന്നത്. പാർട്ടി നിർദേശപ്രകാരം എം.എൽ.എമാർ ദീപേന്ദർ സിങ് ഹൂഡ എം.പി യുടെ ന്യൂഡൽഹിയിലെ വീട്ടിലെത്തിയിരുന്നു. ഇവിടെ നിന്നാണ് ഛത്തീസ്ഗഡിലേക്ക് മാറ്റുന്നത്.
ജൂൺ 10നാണ് ഹരിയാനയിലെ ഒഴിവുവന്ന രണ്ട് രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ്. നിയമസഭയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ ബി.ജെ.പിക്കും കോൺഗ്രസിനും ഓരോ സീറ്റ് വീതം ജയിക്കാനാവും. കോൺഗ്രസിന് ജയിക്കാൻ സാധിക്കുന്ന സീറ്റ് മുതിർന്ന നേതാവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ അജയ് മാക്കനാണ് നൽകിയത്. ഇതിൽ പല എം.എൽ.എമാരും അതൃപ്തരാണ്. ഇതോടെയാണ് ബി.ജെ.പി കുതിരക്കച്ചവടത്തിനിറങ്ങുമെന്ന ആശങ്ക കോൺഗ്രസിനുണ്ടായിരിക്കുന്നത്.
എം.എൽ.എമാരെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ ഛത്തീസ്ഗഡിലെ റായ്പൂരിലേക്ക് കൊണ്ടുപോയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു