കൊച്ചി: പള്ളുരുത്തിയിൽ നാലുവയസുകാരനെ അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ചു. ഇംഗ്ലീഷ് അക്ഷരമാല പഠിക്കാത്തതിനായിരുന്നു ട്യൂഷൻ ടീച്ചറുടെ ക്രൂരമർദ്ദനം. അദ്ധ്യാപകൻ നിഖിലിനെ റിമാൻഡ് ചെയ്തു.
പള്ളുരുത്തിയിൽ ഒരു ട്യൂഷൻ സെന്റർ നടത്തുന്നയാളാണ് നിഖിൽ. ഇയാൾ പിഎച്ച്ഡി ബിരുദധാരിയാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് നിഖിൽ കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. കുട്ടിക്ക് കനത്ത പനിയെ തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് അദ്ധ്യാപകന്റെ ക്രൂരമർദ്ദനം പുറത്തറിയുന്നത്.
എബിസിഡി പഠിക്കാത്തതിനാണ് നിഖിൽ സാർ അടിച്ചതെന്ന് നാലുവയസുകാരൻ പറയുന്നത് വീഡിയോയിൽ കേൾക്കാം. മർദ്ദനത്തെ തുടർന്ന് മാതാപിതാക്കൾ പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകി. തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത നിഖിലിനെ റിമാൻഡ് ചെയ്തു. എന്നാൽ മർദ്ദിക്കാനുണ്ടായ കാരണത്തെ പറ്റി നിഖിൽ ഒന്നും പറയാൻ തയ്യാറായില്ലെന്ന് പൊലീസ് അറിയിച്ചു.