മരണപ്പെട്ടു എന്ന് കരുതിയ പലരും ജീവിതത്തിലേക്ക് തിരിച്ചുവന്ന പല കഥകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ശവപ്പെട്ടിയിലടച്ച് സംസ്കരിക്കാൻ കൊണ്ടുപോകുന്നയാൾ ജീവിതത്തിലേക്ക് തിരികെ വരുന്ന കഥ ഇത് ആദ്യമായിരിക്കും. ഇത്തരം ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത്. സംസ്കാരചടങ്ങിന് മുമ്പ് സ്ത്രീ ശവപ്പെട്ടിക്കകത്തുനിന്നും മുട്ടിവിളിക്കുകയായിരുന്നു എന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകളിൽ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞയാഴ്ച പെറുവിലെ ലാംബെയ്ക് നഗരത്തിലാണ് സംഭവം നടന്നിരിക്കുന്നത്. ഒരു കാറപകടത്തിൽ പ്പെട്ട് മരിച്ചെന്ന് ലിചാരിച്ച റോസ ഇസബെൽ സെസ്പെഡസ് കലാസ എന്ന സ്ത്രീയാണ് ശവപ്പെട്ടിയിൽ നിന്ന് മുട്ടി വിളിച്ചത്. ഒരു കാറപകടത്തെ തുടർന്ന് റോസയ്ക്ക് ഗുരുതരമായ അപകടം പറ്റിയിരുന്നു. അതേ അപകടത്തിൽ അവരുടെ ബ്രദർ ഇൻ ലോ -യും കൊല്ലപ്പെടുകയുണ്ടായി. ഇവരുടെ മൂന്ന് മരുമക്കൾക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച ശവസംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി റോസയെ ഒരു ശവപ്പെട്ടിയിലാക്കി. എന്നാൽ അവൾ ശവപ്പെട്ടിയുടെ ഉള്ളിൽ നിന്ന് മുട്ടുകയായിരുന്നു. ഇതോടെ കൂടിനിന്നവരെല്ലാം ഞെട്ടിപ്പോയി. മുട്ടൽ കേട്ടതോടെ ശവപ്പെട്ടി ഉയർത്തിപ്പിടിച്ചിരുന്നവർ അത് താഴെയിറക്കി. നോക്കിയപ്പോൾ റോസ അവർക്ക് നേരെ നോക്കുന്നതാണ് കണ്ടത്. അവർ കണ്ണ് തുറന്നിട്ടുണ്ടായിരുന്നു. ആകെ വിയർത്തിട്ടുണ്ടായിരുന്നു. ഉടനെ തന്നെ സെമിത്തേരിക്കാർ പൊലീസിനെ വിളിക്കുകയും കുടുംബാംഗങ്ങൾ ഉടൻ തന്നെ റോസയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ലൈഫ് സപ്പോർട്ട് സംവിധാനത്തിലാക്കി.
എന്നാൽ, ദൗർഭാഗ്യകരമെന്ന് പറയട്ടെ കുറച്ച് മണിക്കൂറുകൾക്ക് ശേഷം അവർ മരിച്ചു. അവർ കോമയിലായിരുന്നിരിക്കാം. അതാവാം അവർ മരിച്ചതായി കണക്കാക്കാൻ ഡോക്ടർമാരെ പ്രേരിപ്പിച്ചത് എന്ന് കരുതുന്നു. ഏതായാലും ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.