തൃശൂർ: കനത്ത മഴയെ തുടർന്നു തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവച്ചു. കാലാവസ്ഥ വിലയിരുത്തി പുതിയ സമയം നിശ്ചയിക്കുമെന്നാണ് സംഘാടകർ അറിയിച്ചു. കുടമാറ്റത്തിന്റെ സമയത്തടക്കം തൃശൂർ നഗരത്തിൽ കനത്ത മഴ പെയ്തിരുന്നു.
എന്നാൽ മഴയിലും നനയാത്ത ആവേശമായി മാറി കുടമാറ്റം. കുടമാറ്റം തുടങ്ങി പകുതിയായപ്പോഴേക്കും മഴപെയ്തെങ്കിലും പൂരപ്രേമികളുടെ ആവേശം കുറഞ്ഞില്ല. ആവേശംകൂട്ടി സ്പെഷൽകുടകൾമാറ്റി പാറമേക്കാവും തിരുവന്പാടിയും ജനങ്ങളെ കുടക്കീഴിൽ ഒരുമിച്ചുനിർത്തി. പതിവുതെറ്റിച്ചു വൈകിത്തുടങ്ങിയ കുടമാറ്റം അവസാനിച്ചതു രാത്രി ഏഴരയോടെയാണ്.
രണ്ടു വർഷം കോവിഡ് തട്ടിയെടുത്ത തൃശൂർ പൂരത്തെ ഇരന്പിയെത്തിയ പൂരപ്രേമികൾ തിരിച്ചുപിടിക്കുകയായിരുന്നു മുന്‍പൊരിക്കലുമില്ലാത്ത ആവേശത്തോടെ. തിരുവന്പാടിയുടെ മഠത്തിൽവരവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും, കുടമാറ്റവും തിരമാലകൾ പോലെ ജനസമുദ്രത്തിൽ ഉയർന്നുപൊങ്ങി.