ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ നടക്കും. നാളെ വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി സജി ചെറിയാനാകും വിജയികളെ പ്രഖ്യാപിക്കുക. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറി ചിത്രങ്ങളെല്ലാം കണ്ട് വിലയിരുത്തി കഴിഞ്ഞു.
മമ്മൂട്ടി, മകൻ ദുൽഖർ സൽമാൻ, മോഹൻലാൽ, മകൻ പ്രണവ് എന്നിവരുടെ ചിത്രങ്ങൾ പരസ്പരം മത്സരിക്കുന്നു എന്നതാണ് ഇത്തവണത്തെ അവാർഡ് പ്രഖ്യാപനത്തിലെ വലിയ പ്രത്യേകത. ഇവർക്കൊപ്പം ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും രംഗത്തുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ദിലീപ്, ബിജു മേനോൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ജോജു ജോർജ്, ചെമ്പൻ വിനോദ്, ആസിഫ് അലി, നിവിൻ പോളി, സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങളും അവർഡിനായി മത്സരിക്കുന്നുണ്ട്.
വൺ, ദ് പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി മത്സരിക്കുന്നത്. ദൃശ്യം–2 ആണ് മത്സര രംഗത്തുള്ള മോഹൻലാൽ ചിത്രം. കാവലാണ് സുരേഷ് ഗോപി ചിത്രം. ഹോം, ഹൃദയം തുടങ്ങിയ ചിത്രങ്ങളും മത്സര രംഗത്തുണ്ട്.
മഞ്ജു വാരിയർ, പാർവതി തിരുവോത്ത്, കല്യാണി പ്രിയദർശൻ, നിമിഷ സജയൻ, അന്ന ബെൻ എന്നീ പ്രമുഖ നടിമാരുടെ ചിത്രങ്ങളും മത്സരത്തിനെത്തുന്നുണ്ട്. രജീഷ വിജയൻ, ദർശന രാജേന്ദ്രൻ, ഐശ്വര്യലക്ഷ്മി എന്നീവരുടെ ചിത്രങ്ങളും അവാർഡിന്റെ ഫെെനൽ റൗണ്ടിൽ കടന്നിട്ടുണ്ട്.ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അക്‌തർ മിർസ ചെയർമാനായ അന്തിമ ജൂറിയാണ് ചിത്രങ്ങൾ വിലയിരുത്തുന്നത്. എല്ലാ ചിത്രങ്ങളും ജൂറി കണ്ടു കഴിഞ്ഞു.142 സിനിമകളാണ് മത്സരത്തിനെത്തിയത്. ഈ ചിത്രങ്ങൾ രണ്ട് പ്രാഥമിക ജൂറികൾ കണ്ട ശേഷം മികച്ച 40 മുതൽ 45 ചിത്രങ്ങൾ അന്തിമ ജൂറിക്ക് വിലയിരുത്താൻ വിടുകയായിരുന്നു. ചില ചിത്രങ്ങൾ അന്തിമ ജൂറി പ്രത്യേകം വിളിച്ചു വരുത്തി കണ്ടിട്ടുണ്ട്