ന്യൂഡൽഹി ∙ കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് പ്രഫഷനൽ കോഴ്സുകളിൽ ഉൾപ്പെടെ ഉന്നത പഠനത്തിനു ‘പിഎംകെയേഴ്സ്’ പദ്ധതി വഴി ആവശ്യമെങ്കിൽ വിദ്യാഭ്യാസ വായ്പയ്ക്കു സൗകര്യമൊരുക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കോവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികൾക്കായി പിഎംകെയേഴ്സ് പദ്ധതിക്കു കീഴിലുള്ള വിവിധ ധനസഹായ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സർക്കാരിന്റെ എട്ടാം വാർഷികാഘോഷത്തോടനുബന്ധിച്ചായിരുന്നു പരിപാടി.
സ്കൂൾ കുട്ടികൾക്കുള്ള സ്കോളർഷിപ് പദ്ധതിയുടെ പണം അക്കൗണ്ടിലേക്കു കൈമാറി ഇവർക്കുള്ള പാസ്ബുക്ക് ചടങ്ങിൽ കൈമാറി. പ്രതിമാസം 4000 രൂപ വീതമാണു കുട്ടികൾക്കു നൽകുന്നത്. 23 വയസ്സാകുമ്പോൾ ലഭിക്കുന്ന 10 ലക്ഷം രൂപയ്ക്കു പുറമേ, ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരമുള്ള ആരോഗ്യ ഇൻഷുറൻസ്, മാനസികാരോഗ്യത്തിനായി ‘സംവാദ് ഹെൽപ്‍ലൈൻ’ വഴി കൗൺസലിങ് സൗകര്യം എന്നിവയും ഇവർക്കുണ്ടാകും.
കോവിഡ് അനാഥരാക്കിയ കുട്ടികൾക്കൊപ്പം രാജ്യം മുഴുവനുണ്ടെന്നതിന്റെ പ്രഖ്യാപനമാണ് പിഎംകെയേഴ്സ് പദ്ധതിയെന്നും ആശുപത്രികൾ, വെന്റിലേറ്റർ സൗകര്യം തുടങ്ങിയവ ഒരുക്കാൻ ഈ ഫണ്ട് സഹായിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. കേന്ദ്ര വനിതാ–ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ഉൾപ്പെടെയുള്ള മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.