ന്യൂഡൽഹി: താജ് മഹലിനും ഗ്യാൻവ്യാപി മസ്ജിദിനും പിന്നാലെ ചരിത്ര സ്മാരകമായ കുത്തബ് മിനാറും ചർച്ചയാകുന്നു. കുത്തബ് മിനാർ പണിതത് അഞ്ചാം നൂറ്റാണ്ടിൽ വിക്രമാദിത്യ രാജാവാണെന്ന വാദവുമായി എത്തിയിരിക്കുകയാണ് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയിലെ (എഎസ്ഐ) മുൻ ഉദ്യോഗസ്ഥൻ. സൂര്യന്റെ സ്ഥാനം നിരീക്ഷിക്കാനായി നിർമ്മിക്കപ്പെട്ട സൂര്യഗോപുരമാണ് കുത്തബ് മിനാർ എന്നാണ് എഎസ്ഐയുടെ മുൻ റീജിയണൽ ഡയറക്ടറായ ധരംവീർ ശർമ പറയുന്നത്.
അത് കുത്തബ് മിനാറല്ലെന്നും സൂര്യ ഗോപുരമാണെന്നും ഇക്കാര്യങ്ങൾ സ്ഥാപിക്കാൻ തെളിവുണ്ടെന്നും എഎസ്ഐയുടെ ഭാഗമായി നിരവധി തവണ സ്മാരകത്തിൽ സർവേ നടത്തിയ ധരംവീർ ശർമ പറയുന്നു. ‘ഗോപുരത്തിന് 25 ഇഞ്ച് ചരിവുണ്ട്. സൂര്യനെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ നിർമിച്ചത്. ജൂൺ 21ന് സൂര്യാസ്തമയത്തിന്റെ സ്ഥാനം മാറുമ്പോൾ കുത്തബ് മിനാറിലെ ചരിവ് കാരണം പ്രദേശത്ത് നിഴൽ വീഴാതിരിക്കാൻ സഹായിക്കുന്നു. ഇത് ശാസ്ത്രമാണ്. പുരാവസ്തു സംബന്ധമായ കാര്യമാണ്’- ധരംവീർ ശർമ പറഞ്ഞു.
‘കുത്തബ് മിനാർ എന്നറിയപ്പെടുന്നത് ഒരു സ്വതന്ത്ര നിർമിതിയാണ്. ഇതിന് സമീപത്തെ മസ്‌ജിദുമായി ബന്ധമില്ല. ഗോപുരത്തിന്റെ വാതിലുകൾ വടക്ക് അഭിമുഖമായാണ് നിർമിച്ചിരിക്കുന്നത്. ഇത് രാത്രികാലത്ത് ആകാശത്തിലെ ധ്രുവ നക്ഷത്രം കാണാനാണ്’-ശർമ വ്യക്തമാക്കുന്നു.