തിരുവനന്തപുരം∙ വിളവെടുപ്പിനു ശേഷം നെല്ല് സൂക്ഷിക്കാൻ താൽക്കാലിക സംഭരണ കേന്ദ്രങ്ങൾ പാടശേഖരങ്ങൾക്കു സമീപം സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നു മന്ത്രി പി.പ്രസാദ് പറഞ്ഞു. യഥാസമയം കൃഷി ചെയ്യാനും കൊയ്ത നെല്ല് ഉണക്കി സംഭരിക്കാനും സംവിധാനമൊരുക്കും. മഴക്കെടുതിയെത്തുടർന്നു ദുരിതം അനുഭവിക്കുന്ന നെൽകർഷകരെക്കുറിച്ച് മനോരമ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കർഷക പ്രതിനിധികളുടെ യോഗം ഉടൻ വിളിക്കും. കാലാവസ്ഥയ്ക്കു യോജിച്ച വിത്തിനങ്ങൾ പ്രോത്സാഹിപ്പിക്കും. ഇതിനു കേരള കാർഷിക സർവകലാശാലയെ ചുമതലപ്പെടുത്തി. നെൽ കർഷകരെ വിള ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരുന്നതിന് സന്നദ്ധ പ്രവർത്തകരെയും യുവജനങ്ങളെയും സന്നദ്ധ സംഘടനകളെയും ഉൾപ്പെടുത്തി വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം കൃഷിമേഖലയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കേന്ദ്രത്തിൽ നിന്നു പ്രത്യേക പരിഗണന ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.