കൊച്ചി: നീണ്ട സസ്പെൻസുകൾക്ക് ഒടുവിലാണ് തൃക്കാക്കകര ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. എന്നാൽ പാർട്ടി പ്രഖ്യാപിച്ച ഡോ. ജോ ജോസഫിനെ തിരിച്ചറിയാനാകാതെ മുൻ മന്ത്രി ടി.പി രാമകൃഷ്ണനും സി.പി.എം അനുകൂല ഫേസ്ബുക്ക് പേജായ ‘കമ്മ്യൂണിസ്റ്റ് കേരള’യും പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
സ്ഥാനാർത്ഥിയുടെ ഫോട്ടോ സഹിതം പുറത്തിറക്കിയ ഓൺലൈൻ പോസ്റ്ററിലാണ് ഇത്തരത്തിൽ വ്യക്തികൾ തമ്മിൽ മാറിപോയിരിക്കുന്നത്. സംഭവം തിരിച്ചറിഞ്ഞതോടെ ആളുമാറി ഫോട്ടോ പ്രചരിപ്പിച്ച പോസ്റ്ററുകൾ ടി.പി രാമകൃഷ്ണന്റെയും കമ്മ്യൂണിസ്റ്റ് കേരളയുടെയും പേജുകൾ പെട്ടെന്നുതന്നെ നീക്കം ചെയ്‌തു. എന്നാൽ ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ ഇപ്പോളും പ്രചരിക്കുന്നുണ്ട്. സംഭവം സമൂഹമാധ്യമങ്ങളിൽ ട്രോൾ രൂപത്തിലും വന്നു കഴിഞ്ഞിട്ടുണ്ട്.
പാർട്ടി പ്രഖ്യാപിച്ച തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റേതെന്ന പേരിൽ പോസ്റ്ററിൽ അടിച്ചു വന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോതമംഗലത്ത് ട്വന്റി 20 സ്ഥാനാർത്ഥിയായിരുന്ന ഡോ. ജോസ് ജോസഫിന്റെ ഫോട്ടോയാണ്. സി.പി.എം കേരള ഔദ്യോഗിക പേജിൽ പിന്നീട് പ്രസിദ്ധീകരിച്ച ‘ഒറിജിനൽ’ പോസ്റ്ററിൽ ഉപയോഗിച്ച ടൈപ്പ്‌ഫേസും ബാക്ക്ഗ്രൗണ്ടുമാണ് ആളുമാറിയ പോസ്റ്ററിലും ഉണ്ടായിരുന്നത്. യഥാർത്ഥ പോസ്റ്ററിലുള്ള ‘ഉറപ്പാണ് തൃക്കാക്കര, ഉറപ്പാണ് വികസനം, ഉറപ്പാണ് 100’ എന്നീ വാചകങ്ങളും ഈ പോസ്റ്ററിലുണ്ടായിരുന്നു.
ഔദ്യോഗികമായി തന്നെ ആദ്യം തയാറാക്കിയ പോസ്റ്ററിൽ വെച്ചത് ജോസ് ജോസഫിന്റെ ചിത്രമായിരുന്നു എന്നും അബദ്ധം തിരിച്ചറിഞ്ഞപ്പോൾ പിന്നീട് തിരുത്തുകയായിരുന്നു എന്നുമാണ് മനസ്സിലാകുന്നത്. എറണാകുളം ലിസി ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സാ വിദഗ്ധനാണ് തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ഡോ. ജോ ജോസഫ്. പാർട്ടി ചിഹ്നമായ ചുറ്റിക അരിവാൾ നക്ഷത്രത്തിലായിരിക്കും ഇദ്ദേഹം മത്സരിക്കുകയെന്ന് മുന്നണി കൺവീനർ ഇ.പി ജയരാജൻ വ്യക്തമാക്കി.
ആളുമാറി സി.പി.എം പോസ്റ്ററിൽ ഇടംപിടിച്ച ഡോ. ജോസ് ജോസഫ് കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫിന്റെ മരുമകനാണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസറായിരുന്നു ഇദ്ദേഹം. 2021-ലെ തെരഞ്ഞെടുപ്പിൽ കോതമംഗലത്ത് 7,978 വോട്ട് നേടിയ ഡോ. ജോസ് മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.
അതേസമയം തൃക്കാകരയിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയാകാന്‍ കഴിഞ്ഞത് ഭാഗ്യമെന്നാണ് സ്ഥാനാര്‍ഥിയായ ഡോ. ജോ ജോസഫ് പറഞ്ഞിരിക്കുന്നത്. ഇക്കുറി വികസനം പറഞ്ഞായിരിക്കും എല്‍ഡിഎഫ് വോട്ട് പിടിക്കുക. അത് ഡോ. ജോ ജോസഫിന്റെ വാക്കുകളിൽ നിന്നു തന്നെ വ്യക്തമായിട്ടുണ്ട്.
ചരിത്രത്തിലാദ്യമായമാണ് സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടര്‍ഭരണം ഉണ്ടായത്. അതിന് ഒറ്റക്കാരണം പിണറായി സര്‍ക്കാരിന്റെ വികസനവും കരുതലുമാണെന്ന് ജോ ജോസഫ് പറഞ്ഞു. മനുഷ്യന്റെ ഏത് വേദനകള്‍ക്കും ഒപ്പം നില്‍ക്കുന്ന പക്ഷമാണ് ഇടതെന്നും ഇടതുപക്ഷമാണ് ഹൃദയപക്ഷമാണെന്ന് അദ്ദേഹം ആവർത്തിച്ച് പറയുന്നുണ്ട്.
ഡോ. ജോ ജോസഫിന്റെ വാക്കുകളിങ്ങനെ:
ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയാകാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. മായിരുന്നു. ആ തരംഗത്തിനൊപ്പം നില്‍ക്കാന്‍ തൃക്കാക്കരയ്ക്ക് കഴിയാത്തതില്‍ ഓരോ തൃക്കാക്കരക്കാരനും വിഷമമമുണ്ടായിരുന്നു. അതിന് കിട്ടിയ ഒരവസരമായി ഇതിനെ കാണുന്നു. ഹൃദ് രോഗവിദഗ്ധനായ ഞാന്‍ എന്നും ഇടതുപക്ഷത്തായിരുന്നു. ഇടതുപക്ഷമാണ് ഹൃദയപക്ഷം. മനുഷ്യന്റെ ഏത് വേദനകള്‍ക്കും ഒപ്പം നില്‍ക്കുന്ന പക്ഷമാണ് ഇടതുപക്ഷം. സ്ഥാനാര്‍ഥിയായത് തന്റെ ഭാഗ്യമായി കാണുന്നുവെന്നും ജോ ജോസഫ് പറഞ്ഞു.
തൃക്കാക്കരയില്‍ നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ട്. ഇടതുപക്ഷം വിചാരിച്ചാല്‍ ജയിക്കാന്‍ പറ്റുന്ന മണ്ഡലമാണ് കേരളത്തിലെ ഏത് മണ്ഡലവും. തൃക്കാക്കരയിലും അതിന് സാധിക്കും. കോന്നി, വട്ടിയൂര്‍ക്കാവ്, പാലാ എന്നീ മണ്ഡലങ്ങള്‍ ചില ഉദാഹരണങ്ങളാണ്. പാലായ്ക്ക് മാറി ചിന്തിക്കാന്‍ കഴിഞ്ഞെങ്കില്‍ തൃക്കാക്കരയ്ക്കും കഴിയുമെന്ന് ജോ ജോസഫ് പറഞ്ഞു.
തന്റെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സാമുദായിക സംഘടനയുടെ ഒരു ഇടപെടലും ഉണ്ടായതായി അറിയില്ല. ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തന്നെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് കരുതുന്നത്. എല്ലാവരുടെയും വോട്ട് ലഭിച്ചാല്‍ മാത്രമെ ജയിക്കാന്‍ കഴിയൂ. അതിനെ ഒരു സാമുദായിക സംഘടനയുടെ സ്ഥാനാര്‍ഥിയായി ചുരുക്കിക്കാണരുത്. സഭയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുവെന്ന് അല്ലാതെ സഭയുടെ സ്ഥാനാര്‍ഥിയല്ല താനെന്നും ജോ ജോസഫ് പറഞ്ഞു.
അടുത്തിടെയാണ് തനിക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് ലഭിച്ചത്. പാര്‍ട്ടിയുടെ മെഡിക്കല്‍ ഘടകത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എറണാകുളത്ത് എത്തിയതിന് ശേഷം എല്ലാ പാര്‍ട്ടി പരിപാടികളിലും പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തൃക്കാക്കര തെരഞ്ഞടുപ്പില്‍ പാര്‍ട്ടി പ്രചരണത്തിന് പോയിരുന്നു. എസ്എഫ്‌ഐയുടെ കൊടി പിടിച്ചാല്‍ മാത്രമെ പാര്‍ട്ടിക്കാരാനാകുമെന്ന് താന്‍ കരുതുന്നില്ല. നിലപാടുകളാണ് രാഷ്ട്രീയം. തന്റെ പിതാവ് എഐടിയുസി നേതാവായിരുന്നു. ചെറുപ്പത്തില്‍ താന്‍ സിപിഐക്കായി ചുമരെഴുത്ത് നടത്തിയിരുന്നതായും ജോ ജോസഫ് പറഞ്ഞു.കെവി തോമസിനെ ഒരുതവണ കണ്ടതല്ലാതെ മറ്റൊരു ബന്ധവുമില്ലെന്നും ജോ ജോസഫ് പറഞ്ഞു.
അതേസമയം നിരവധി പേരുകൾ ഉയർന്നു വന്നിരുന്നുവെങ്കിൽ എല്ലാവരെയും അക്ഷരത്തിൽ ഞെട്ടിച്ചുകൊണ്ടായിരുന്നു പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. പി ടി യുടെ കസേര തിരികെ പിടിക്കാൻ ഭാര്യ ഉമാ തോമസിനെ കോൺഗ്രസ് ഇറക്കിയപ്പോൾ ഇടത് മുന്നണിയിൽ ഡോ. ജോ ജോസഫ് മത്സരിക്കും. എറണാകുളം ലി സി ഹോസ്പിറ്റലിലെ ഡോക്ടര്‍ ആണ്. അരിവാള്‍ ചുറ്റിക നക്ഷത്രം തെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ തന്നെയായിരിക്കും മത്സരിക്കുക. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനാണ് വാര്‍ത്താ സമ്മേളനത്തിലൂടെ പ്രഖ്യാപനം നടത്തിയത്. ദിവസങ്ങള്‍ നീണ്ട ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് സിപിഐഎം തീരുമാനത്തിലെത്തുന്നത്.
എറണാകുളം ലിസി ആശുപ്രതിയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ദനും പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ഡോക്ടര്‍ ജോ ജോസഫ്. 43 കാരനായ അദ്ദേഹം തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയ ഡോക്ടര്‍ ജോ കട്ടക്ക് എസ്‌സിബി മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എംഡിയും ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാര്‍ഡിയോളജിയില്‍ ഡിഎമ്മും നേടി.
എറണാകുളം ലിസി ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെ നേത്യനിരയുടെ ഭാഗമാണ്. ഡോ:ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി. പ്രോഗ്രസ്സീവ് ഡോക്ടേഴ്സ് ഫോറത്തിന്റെ എറണാകുളം ജില്ലയിലെ (പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ ജോ ഹാര്‍ട്ട് ഫൗണ്ടേഷന്റെ ട്രസ്റ്റിയായി) സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ആനുകാലികങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള ലേഖനങ്ങളിലൂടെയും ശ്രദ്ധേയമാണ് ഡോ. ജോ ജോസഫ്. ”ഹൃദയപൂര്‍വ്വം ഡോക്ടര്‍” എന്ന പുസ്തകത്തിന്റെ രചിയിതാവാണ്. പ്രളയ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
പൂഞ്ഞാര്‍ കളപ്പുരയ്ക്കന്‍ കുടുംബാംഗമാണ്. കെഎസ്ഇബി ജീവനക്കാരായിരുന്ന പരേതരായ കെ.വി. ജോസഫിന്റേയും ഏലിക്കുട്ടിയുടേയും മകനായി 1978 ഒക്ടോബര്‍ 30ന് ചങ്ങനാശ്ശേരിയിലാണ് ജോ ജോസഫിന്റെ ജനനം. തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സെക്യാട്രിസ്റ്റായ ഡോക്ടര്‍ ദയാ പാസ്‌കലാണ് ഭാര്യ. കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ്സുകാരി ജവാന്‍ ലിസ് ജോ, ആറാം ക്ലാസ്സുകാരി ജിയന്ന എന്നിവരാണ് മക്കള്‍.