പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് ഗുഡ്‌സ് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ നടുക്കം വിടാതെ നാട്. കൂടപ്പിറപ്പുകളെ സ്ഫോടന വസ്തുക്കൾ നിറച്ച ഓട്ടോയിലിട്ട് ചുട്ടുകൊന്നത് ഗൃഹനാഥൻ തന്നെയാണെന്ന വിവരമാണ് പുറത്ത് വരുന്നത്.
സംഭവത്തിൽ മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ (11) എന്നിവരാണ് മരിച്ചിരിക്കുന്നത്. ഇവരുടെ അഞ്ചു വയസ്സുള്ള ഷിഫാന (5) എന്ന കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മുഹമ്മദ് ഭാര്യയേയും മക്കളേയും ഓട്ടോയ്ക്ക് ഉള്ളിലാക്കി തീവെച്ചശേഷം മുഹമ്മദ് കിണറ്റില്‍ ചാടി മരിക്കുകയായിരുന്നു എന്നാണ് പോലീസിന്‍റെ നിഗമനം. ജാസ്മിന്റെ വീടിന് സമീപത്തുവച്ചാണ് സംഭവം നടന്നത്. ഓട്ടോ അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു.
തീപടര്‍ന്നതിന് പിന്നാലെ ഓട്ടോയില്‍ പൊട്ടിത്തെറിയുണ്ടായി. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജാസ്മിനും മകളും മരിച്ചു. മുഹമ്മദിന്റെ മൃതദേഹം സമീപത്തെ കിണറില്‍ നിന്നാണ് ലഭിച്ചത്. തീ പിടിച്ചതിനെ തുടര്‍ന്ന് ഇയാള്‍ കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം.
പാണ്ടിക്കാട് പെരിന്തൽമണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഫോടനമുണ്ടായത്. വാഹനത്തിൽ പടക്കം ഉൾപ്പടെ സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നതായി സംശംയം.