ഡോ. ജോ ജോസഫ് സഭയുടെ കുട്ടി; കുറുക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തിൽ സ്ഥാനമുണ്ടാവുക? ; സിപിഎം സ്ഥാനാർഥി നിർണയത്തെ പരിഹസിച്ച് ഹരീഷ് പേരടി

0

എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തിന് ശേഷം പലതരത്തിൽ ചോദ്യങ്ങളാണ് പാർട്ടി നേരിടേണ്ടി വരുന്നത്. പാർട്ടി പരിപാടികളിൽ സജീവ സാന്നിദ്ധ്യമായിരുന്ന ചാനൽ ചർച്ചകളിൽ പാർട്ടിയ്‌ക്ക് വേണ്ടി വാദിക്കുന്ന അഡ്വ.കെ എസ് അരുൺ കുമാറിനെ തള്ളി സ്ഥാനാർത്ഥിയായി ഡോ.ജോ ജോസഫിനെ പ്രഖ്യാപിച്ചതോടെ തൃക്കാക്കര തെരഞ്ഞെടുപ്പിൽ സിപിഎം വലിയ ട്വിസ്റ്റ് ആണ് കൊണ്ടുവന്നിരിക്കുന്നത്. പാർട്ടി നിർണായതോടെ പാർട്ടി പ്രവർത്തകരും ഇപ്പോൾ ഏതാണ്ട് നിരാശയിലായ അവസ്ഥയിലുമാണ്.

അരുൺ കുമാറിന് വേണ്ടി ചുവരെഴുത്ത് വരെ ആരംഭിച്ച പ്രവർത്തകർ അതെല്ലാം മായ്ച്ച് നിരാശയോടെ പുതിയ സ്ഥാനാർത്ഥിയ്‌ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയാണ്. പ്രവർത്തകർക്കിടയിൽ അത്ര പരിചിതനല്ലാത്ത ആളെ സ്ഥാനാർത്ഥിയായി നിർത്തിയതോടെ പ്രവർത്തകർക്കിടയിൽ മുറുമുറുപ്പും ആരംഭിച്ചിട്ടുണ്ട്. അതിനിടെ സിപിഎമ്മിന്റെ സ്ഥാാർത്ഥി നിർണയത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ജോ ജോസഫ് സഭയുടെ കുട്ടിയാണെന്നാണ് ഹരീഷ് പേരടി പോസ്റ്റിൽ കുറിച്ചത്. സ്ഥാനാർത്ഥി നിർണയത്തിൽ ഞങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങുമെന്നും പ്രസംഗത്തിൽ ഞങ്ങൾ മാനവികത പറയുമെന്നും ഹരീഷ് പേരടി പരിഹസിച്ചു.

എന്നാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വത്തെ പോസ്റ്റിൽ പേരടി ന്യായീകരിക്കുന്നുമുണ്ട്. സഭയുടെ തീരുമാനങ്ങൾക്ക് മുന്നിൽ പലപ്പോഴും എതിർപക്ഷമായിരുന്നു അന്തരിച്ച പി.ടി തോമസ് എം.എൽ.എ എന്നും പരാമർശിച്ചു. കുറുക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിത്തിനാണോ ജനാധിപത്യത്തിൽ സ്ഥാനമുണ്ടാവുക എന്ന് കുറിച്ചാണ് പേരടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അതേസമയം, ഇടത് വലത് മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് ചൂടേറുന്നു. യുഡിഎഫ് കോട്ട നിലനിർത്താൻ നിലനിർത്താൻ എംഎൽഎ ആയിരിക്കവെ അന്തരിച്ച പി ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനെ തന്നെ യു ഡി എഫ് രംഗത്തിറക്കി ആദ്യമെത്തിയെങ്കിലും ഡോ ജോ ജോസഫിനെ അവതരിപ്പിച്ച് എൽ ഡി എഫും കടുത്ത പോരാട്ടം സൃഷ്ടിക്കുകയാണ്. എൻ ഡി എ സ്ഥാനാർത്ഥി സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകും. സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള അവസാന ചർച്ച ബിജെപിയിൽ തുടരുകയാണ്. ഇന്ന് കോഴിക്കോട് ചേരുന്ന പാർട്ടി കോർ കമ്മിറ്റിക്ക് ശേഷം പ്രഖ്യാപനം വരാൻ ആണ് സാധ്യത. തൃക്കാക്കരയിൽ എ എ പി കൂടി കളത്തിലുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ള മറ്റൊരു കാര്യം. തെരഞ്ഞെടുപ്പിൽ എ എ പി യുടെ സ്ഥാനാർഥിയെ നിർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം. ഏഴു പേരുടെ പട്ടിക നിലവിൽ ദേശീയ നേതൃത്വത്തിന്‍റെ മുന്നിലുണ്ട്. എന്നാൽ ട്വന്‍റി 20യുമായി ആലോചിച്ച ശേഷമാകും അന്തിമ തീരുമാനം.

അതേസമയം ഇടത് വലത് മുന്നണി സ്ഥാനാർത്ഥികൾ കളത്തിലെത്തിയതോടെ തന്നെ തൃക്കാക്കര, തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ ആവേശത്തിലായിട്ടുണ്ട്. പരസ്പരം പോ‍ർവിളിച്ച് നേതാക്കളും രംഗത്തുണ്ട്. നൂറ് സീറ്റാക്കാൻ, വികസനത്തിന് വോട്ട് എന്ന മുദ്രാവാക്യമാണ് ഇടത് മുന്നണി മുന്നോട്ട് വയ്ക്കുന്നത്. പി ടി തോമസിന്‍റെ വികസന സ്വപ്നങ്ങളും സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെയുമാണ് യു ഡി എഫ് പ്രചരണം. കെ റെയിൽ പദ്ധതിയും മണ്ഡലത്തിൽ സജീവ ചർച്ചയാകുന്നുണ്ട്.
തൃക്കാക്കര തോറ്റാൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുമോയെന്ന ചോദ്യമുയർത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്നെ ഇന്നലെ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച സുധാകരൻ, തെരഞ്ഞെടുപ്പിൽ തോറ്റാൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാനുള്ള നട്ടെല്ല് കേരളാ മുഖ്യമന്ത്രി കാണിക്കുമോയെന്നും ചോദിച്ചു. തന്റെ വെല്ലുവിളിയേറ്റെടുക്കാൻ കേരളാ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെവി തോമസ് വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നാണ് സുധാകരന്റെ വാദം. കെവി തോമസ് ക്ലോസ്ഡ് ചാപ്റ്ററാണെന്നാവർത്തിച്ച സുധാകരൻ, പ്രചാരണത്തിന് തോമസ് ഇറങ്ങിയാലും ഒന്നും സംഭവിക്കില്ലെന്നും അഞ്ചു വോട് പിടിക്കാൻ പോലും അദ്ദേഹത്തിനാകില്ലെന്നും പരിഹസിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി നിർണയത്തെയും സുധാകരൻ വിമർശിച്ചു. തൃക്കാക്കരയിൽ സിപിഎം ഒരു സജീവ പ്രവർത്തകനെയല്ലേ നിർത്തേണ്ടിയിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്തുകൊണ്ടാണ് വീണ്ടും ഒരു ഡോക്ടറെ നിർത്തിയത്? ഇക്കാര്യത്തിൽ സിപിഎമ്മിനുള്ളിൽ തന്നെ കടുത്ത അമർഷമുണ്ട്. ഇത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്നും കെ സുധാകരൻ പറഞ്ഞു.

തൃക്കാക്കരയിലെ ഇടത് സ്ഥാനാ‍ർത്ഥി ഡോ. ജോ ജോസഫിന് വോട്ട് അഭ്യർത്ഥിച്ചും വിജയാശംസകൾ നേർന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെയാണ് ജോ ജോസഫിന് വേണ്ടി രംഗത്തെത്തിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിപ്പിടിക്കുന്ന ജനകീയ വികസനവും ജനക്ഷേമവും നടപ്പാക്കാൻ മനുഷ്യ സ്നേഹത്തിന്‍റെയും സാമൂഹ്യപ്രതിബദ്ധതയുടേയും പ്രതീകമായ ജോ ജോസഫിനു കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ അറിയപ്പെടുന്ന ഹൃദ്രോഗ വിദഗ്ധരിൽ ഒരാളായ ജോ ജോസഫ് സാമൂഹ്യപ്രവർത്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും തന്‍റേതായ മുദ്ര പതിപ്പിച്ച വ്യക്തിയാണെന്നും പിണറായി കുറിച്ചു. അറിവും പാടവവും സമൂഹ നന്മയ്ക്കായി ഉപയോഗിക്കാനുള്ള ജോയുടെ സന്നദ്ധതയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും തൃക്കാക്കരയെ പ്രതിനിധാനം ചെയ്യാൻ സർവഥാ യോഗ്യനാണെന്നും പറഞ്ഞ മുഖ്യമന്ത്രി ജോ ജോസഫിനെ വിജയിപ്പിക്കണമെന്ന് മണ്ഡലത്തിലെ വോട്ടർമാരോട് അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here