നടിയെ ആക്രമിച്ച കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസത്തെ സാവകാശം കൂടി ചോദിച്ചു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയതിനെ ദിലീപ്‌ ഉള്‍പ്പെടെയുള്ള പ്രതികള്‍ ചോദ്യംചെയ്യും

0

കൊച്ചി : നടിയെ ആക്രമിച്ച കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസത്തെ സാവകാശം കൂടി ചോദിച്ചു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയതിനെ ദിലീപ്‌ ഉള്‍പ്പെടെയുള്ള പ്രതികള്‍ ചോദ്യംചെയ്യും. വിചാരണ അനന്തമായി നീളുന്നതു തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ തടസമാണെന്നാണു ദിലീപിന്റെ വാദം.
അഞ്ചുവര്‍ഷമായി വിചാരണ തടവുകാരനായി കഴിയുകയാണെന്നും വിചാരണ നീളുന്നതു കണക്കിലെടുത്തു ജാമ്യം നല്‍കണമെന്നുമാണു ഒന്നാംപ്രതി പര്‍സര്‍ സുനിയുടെ ആവശ്യം. ജാമ്യാക്ഷേ നിരസിച്ച ഹൈക്കോടതി വിധിയ്‌ക്കെതിരേ സുനി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്‌.
ഈ മാസം മുപ്പതിനകം അന്വേഷണം അവസാനിപ്പിക്കണമെന്നും ഇനി സമയം നീട്ടി നല്‍കില്ലെന്നും ഹൈക്കോടതിയും വിചാരണക്കോടതിയും വ്യക്‌തമാക്കിയിരുന്നു. എന്നാല്‍, കൂടുതല്‍ സമയം വേണമെന്നാണു പ്രോസിക്യൂഷന്റെ ആവശ്യം. അതിജീവിത മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെയാണു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യം ഉന്നയിച്ചത്‌. ആവശ്യം ജൂണ്‍ ഒന്നിനു പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റിയിട്ടുണ്ട്‌. സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ കേസിന്റെ വ്യാപ്‌തി കണക്കിലെടുത്തു ഹൈക്കോടതി, മൂന്നു മാസം അനുവദിച്ചില്ലെങ്കിലും, തീയതി നീട്ടി നല്‍കാന്‍ സാധ്യതയുണ്ട്‌.
അതേസമയം സര്‍ക്കാരിനും വിചാരണകോടതിയ്‌ക്കുമെതിരേ അതിജീവിത നിരന്തരം പരാതി ഉന്നയിക്കുന്നതില്‍ സര്‍ക്കാരിന്‌ അതൃപ്‌തിയുണ്ട്‌. പ്രത്യേകിച്ചു തൃക്കാക്കര ഉപതെരഞ്ഞെടുപ്പു സമയത്ത്‌. കേസിന്റെ എല്ലഘട്ടത്തിലും സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമായിരുന്നുവെന്നു തെളിവുസഹിതം നടിയെ ഓര്‍മപ്പെടുത്തി.വിചാരണ കാലയളവു നീട്ടിക്കിട്ടാന്‍ സര്‍ക്കാരാണു സുപ്രീംകോടതിയെ സമീപിച്ചത്‌. പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ മുതിര്‍ന്ന അഭിഭാഷകരെയാണു നിയോഗിച്ചത്‌. സുപ്രീംകോടതിയില്‍ മാത്രം മുതിര്‍ന്ന അഭിഭാഷകര്‍ക്കു ഫീസിനത്തില്‍ 12.10 ലക്ഷം രൂപ സര്‍ക്കാര്‍ നില്‍കി. ഇത്തരം കേസുകളില്‍ സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകനെ വയ്‌ക്കുക പതിവില്ല. നടിയുടെ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഒപ്പം നിന്നിട്ടുണ്ട്‌. അന്വേഷണത്തില്‍ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. ഇനിയും അങ്ങനെതന്നെ ആയിരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. എന്നിരുന്നാലും നടിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാരിനാവില്ലെന്നാണു വിലയിരുത്തല്‍.
ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ളയുള്‍പ്പെടെയുള്ള അഭിഭാഷകരെ ചോദ്യംചെയ്യുന്ന കാര്യത്തില്‍ അന്വേഷണസംഘത്തിനു തീരുമാനമെടുക്കാം. കുറ്റപത്രത്തില്‍ രണ്ട്‌ അഭിഭാഷകരെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ നിയമോപദേശംലഭിച്ചിട്ടുണ്ട്‌.
അതേസമയം, വധഗൂഡാലോചനാ കേസിലെ എഫ്‌.ഐ.ആര്‍. റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതിനെതിരേ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഫയല്‍ മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗിക്കു കൈമാറിയിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here