തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് ഹോം സിനിമയെ മാറ്റി നിർത്തിയെന്ന ആരോപണത്തിൽ ജൂറിയോട് വിശദീകരണം തേടില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. അവാർഡ് നിർണയിക്കാൻ ജൂറിക്ക് പരമാധികാരം നൽകിയിരുന്നു. എല്ലാ സിനിമകളും കണ്ടു എന്നാണ് ജൂറി അറിയിച്ചത്. മികച്ച നിലയിലെ പരിശോധനയാണ് നടന്നത്. ഇന്ദ്രൻസിന് തെറ്റിദ്ധാരണതുണ്ടായതാകാമെന്നും മന്ത്രി പറഞ്ഞു.
അവാർഡ് നിർണയത്തിൽ സർക്കാർ ഇടപെടലുണ്ടായി എന്ന ആരോപണം സജി ചെറിയാൻ തള്ളി. സിനിമ നല്ലതോ മോശമോ എന്ന് പറയേണ്ടത് താനല്ല എന്ന് മന്ത്രി പറഞ്ഞു. സർക്കാരിനാണ് നല്ല അഭിനയത്തിന് അവാർഡ് നൽകേണ്ടത് എന്ന ഷാഫി പറമ്പിലിന്റെ പ്രതികരണത്തോട്, നന്നായി അഭിനയിക്കുന്നവർക്ക് അല്ലേ അവാർഡ് നൽകാനാകൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നന്നായി അഭിനയിച്ചാൽ അടുത്തവട്ടം കോൺഗ്രസ് നേതാക്കളെ പരിഗണിക്കാം. ഇതിനായി വേണമെങ്കിൽ പ്രത്യേക ജൂറിയെ വക്കാമെന്നും സജി ചെറിയാൻ പരിഹസിച്ചു.