തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി ഡോക്ടർ ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ടുപേർ സിപിഎം പ്രവർത്തകരെന്ന് പ്രതിപക്ഷ നേതാവ്

0

കൊച്ചി: തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി ഡോക്ടർ ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ടുപേർ സിപിഎം പ്രവർത്തകരെന്ന് പ്രതിപക്ഷ നേതാവ്. പാലക്കാട് അറസ്റ്റിലായ ശിവദാസനും കൊല്ലം ശക്തികുളങ്ങരയിൽ അറസ്റ്റിലായ ആളും സിപിഎം പ്രവർത്തകരാണ്. വോട്ട് കിട്ടാൻ എന്തും ചെയ്യുന്നവരാണ് സിപിഎം പ്രവർത്തകർ. പാർട്ടി സെക്രട്ടറിയുടെ കട്ടിലിനടിയിൽ ഒളിക്യാമറ വച്ച ചരിത്രമുള്ളവരാണ് എറണാകുളത്തെ പാർട്ടി പ്രവർത്തകർ. തോൽവി ഉറപ്പായ എൽഡിഎഫ്, വ്യാജ വീഡിയോ കച്ചിത്തുരുമ്പ് ആക്കാനുള്ള ശ്രമത്തിലാണെന്നും വി.ഡി.സതീശൻ ആരോപിച്ചു. സ്ഥാനാർഥിക്കെതിരായ അപവാദ വീഡിയോ ആര് പ്രചരിപ്പിച്ചാലും അത് തെറ്റാണ്. അതിൽ കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും തെറ്റാണെന്ന് വി.ഡി.സതീശൻ പറഞ്ഞു.

തൃക്കാക്കരയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ മൂന്നുപേർ കൂടി പിടിയിൽ. കണ്ണൂർ കേളകം സ്വദേശി അബ്ദുറഹ്മാൻ, കളമശ്ശേരി മെഡിക്കൽ കോളേജ് ജീവനക്കാരൻ ഷിബു, കോവളം സ്വദേശി സുഭാഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗ്, കോൺഗ്രസ്‌ പ്രവർത്തകരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അ‍ഞ്ചായി.

യൂത്ത് ലീഗ് പ്രവർത്തകനാണ് കേളകം സ്വദേശി അബ്ജു റഹ്മാൻ. കളമശ്ശേരി മെഡിക്കൽ കോളേജിലെ ക്ലാസ് ഫോർ ജീവനക്കാരനായ ഷിബുവും കോവളം സ്വദേശി സുഭാഷും കോൺഗ്രസ് പ്രവർത്തകരാണ്. ഇവരെ മൂന്നുപേരെയും ചോദ്യം ചെയ്ത് വരികയാണ്. അൽപസമയത്തിനകം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. വ്യാജ വീഡിയോ ഉണ്ടാക്കി തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിനെ (Dr.Jo Joseph) അപമാനിച്ചെന്ന പരാതിയില്‍ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് സ്വദേശി ശിവദാസൻ, പട്ടാമ്പി സ്വദേശി ഷുക്കൂർ എന്നിവരാണ് അറസ്റ്റിലായത്. കോൺഗ്രസ് മണ്ഡലം മുൻ ഭാരവാഹിയാണ് ഷുക്കൂർ. കെടിഡിസി ജീവനക്കാരനായ ശിവദാസൻ യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹിയാണെന്ന് പൊലീസ് അറിയിച്ചു. ഇടത് നേതാക്കളുടെ പരാതിയിൽ അഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here