തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്നു രാത്രി വ്യാജ ഭീഷണി. പൊലീസും ഡോഗ് സ്ക്വാഡും ഉൾപ്പെടെ വൻസംഘം പ്രദേശത്തു മണിക്കൂറുകളോളം വ്യാപക തിരച്ചിൽ നടത്തി. സംഭവത്തിൽ മാറനല്ലൂർ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസികവെല്ലുവിളി നേരിടുന്നയാളാണെന്നു പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി 11നാണു പൊലീസ് കൺട്രോൾ റൂമിലേക്കു ഫോൺ സന്ദേശം എത്തിയത്. സെക്രട്ടേറിയറ്റിനു പുറത്തു ബോംബ് വച്ചിട്ടുണ്ടെന്നു മാത്രമായിരുന്നു സന്ദേശം. തുടർന്നു കന്റോൺമെന്റ് പൊലീസ് ഡോഗ് സ്‌ക്വാഡിനെ വിളിച്ചുവരുത്തി തിരച്ചിൽ നടത്തി. പാലീസും ഡോഗ് സ്ക്വാഡും ഉൾപ്പെടെ വൻസംഘം പ്രദേശത്തു മണിക്കൂറുകളോളം വ്യാപക തിരച്ചിൽ നടത്തി. എങ്കിലും പലമൊന്നുമുണ്ടായില്ല.
ഇതിനിടയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അര മണിക്കൂറിനു ശേഷം ഫോൺ കോളിന്റെ ഉറവിടവും വിളിച്ചയാളെയും പൊലീസ് കണ്ടെത്തുകയായിരുന്നു. മാറനല്ലൂർ ഭാഗത്ത് നിന്നാണ് വിളിയെത്തിയതെന്ന് പ്രാഥമിക പരിശോധനയിൽ ബോദ്ധ്യപ്പെടുകയും വിളിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സെക്രട്ടേറിയറ്റിൽ ബോംബ്വച്ചിട്ടുണ്ടെന്ന് തനിക്ക് വാട്സ്ആപ്പിൽ സന്ദേശമെത്തിയെന്നാണ് ഇയാൾ അറിയിച്ചത്. സന്ദേശം തന്നയാൾ വാട്സ്ആപ്പിൽ വിളിച്ചെങ്കിലും എടുക്കാൻ കഴിഞ്ഞില്ലെന്നും മിനിട്ടുകൾക്കുശേഷം സന്ദേശം ഡിലീറ്റാക്കിയെന്നുമാണ് കൺട്രോൾ റൂമിലേക്ക് വിളിച്ച് താൻ പറഞ്ഞതെന്നുമാണ് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് വിശദീകരിച്ചത്. അറിയാത്ത നമ്പറിൽ നിന്ന് സന്ദേശമെത്തിയതോടെയാണ് കൺട്രോൾ റൂമിൽ അറിയിച്ചതെന്നും ഇയാൾ പൊലീസിനോട് വ്യക്തമാക്കി.
പിടിയിലായ ആൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ടുമണിക്കൂർ നേരം സെക്രട്ടേറിയറ്റും പരിസരവും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് കന്റോൺമെന്റ് എസ്‌ഐ പറഞ്ഞു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.എങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രദേശത്ത് പരിശോധന കർശനമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.