വിവാഹ മേക്കപ്പിനിടെ പീഡനം; മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക് മുൻകൂർ ജാമ്യം

0

കൊച്ചി: പീഡന കേസുകളിൽ കൊച്ചിയിലെ പ്രശസ്ത ബ്രൈഡൽ മേക്കപ്പ്‌ ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നാല് കേസുകളിലാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. ബുധനാഴ്ച മുതൽ നാല് ദിവസം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണം, ഓരോ ലക്ഷം രൂപ വീതം ജാമ്യത്തുക കെട്ടിവയ്ക്കണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം നല്‍കിയത്. അനീസ് അൻസാരിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണത്തെ സ്വാധീനിക്കരുതെന്നു കോടതി.

എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ അനീസ് അൻസാരിക്കെതിരെ പാലാരിവട്ടം പൊലീസില്‍ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കല്യാണ ആവശ്യങ്ങൾക്കായി മേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്ന മൂന്ന് സ്ത്രീകളുടെ പരാതിയിലാണ് കേസ്. അനീസ് അന്‍സാരിക്കെതിരെ യുവതികൾ മീടു പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് കേസെടുത്തത്.

ബ്രൈഡൽ മേക്കപ്പിൽ ഏറെ ജനപ്രിയനായിരുന്നു അനീസ് അൻസാരി. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ശ്രദ്ധേയൻ. സിനിമാ താരങ്ങളുടെ മേക്കപ്പ് മാൻ ആയതോടെയായിരുന്നു അനീസ് കൂടുതൽ പ്രശസ്തനായത്. പിന്നീട് സ്വന്തം സ്ഥാപനം ആരംഭിച്ച് പ്രവർത്തിക്കാൻ തുടങ്ങിയതോടെ അനീസ് കൂടുതൽ ജനപ്രിയനാവുകയായിരുന്നു. കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അനീസിനെ തേടി എത്തിയിരുന്നത് കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള സ്ത്രീകളും. വിവാഹ മേക്കപ്പിലെ പ്രമുഖൻ ഈടാക്കിയിരുന്നത് ഒരു ലക്ഷം രൂപ വരെയും.

മുമ്പൊരു മാധ്യമ സ്ഥാപനത്തിൽ മേക്കപ്പ് മാൻ ആയി ജോലി ചെയ്ത് ഇന്ന് സ്വന്തമായി സ്ഥാപനം നടത്തുന്ന അനീസിനെതിരെയുള്ള ലൈംഗിക പീഡന പരാതികൾ ഞെട്ടലോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും കേട്ടത്. ആദ്യമെല്ലാം അനീസിനെതിരായ പരാതികൾ കേവലം ആരോപണങ്ങൾ മാത്രമായി തള്ളി കളഞ്ഞു. പക്ഷെ തുടരെ തുടരെ ഉയർന്നു വന്ന പരാതികളോടെ ജനപ്രിയന്റെ മുഖം മൂടി അഴിഞ്ഞു വീഴുകയായിരുന്നു. ആദ്യപരാതി ഉയർന്നപ്പോൾ അനീസിനെ പിന്താങ്ങിയിരുന്ന പലരും കൂടുതൽ പരാതികൾ ഉയർന്നതോടെ നിശ്ശബ്ദരായി. തുടങ്ങി.

ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മുൻനിര നടമാരുടെ മേക്കപ്പ് ആർട്ടിസ്റ്റാണെന്ന് മനസ്സിലാക്കി നിരവധി പേർ ഇയാളുടെ അടുക്കലേക്ക് എത്തി. ഉന്നത കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഏറെയും എത്തിയത്. തുടക്ക കാലത്ത് തന്നെ, അതായത് 2015 മുതൽ ഇയാൾ ഒരു വിവാഹ മേക്കപ്പിന് മുപ്പതിനായിരം രൂപ മുതലായിരുന്നു വാങ്ങിയത്. ഇത്രയും കൂടുതൽ തുക വാങ്ങുന്നതും പോരാഞ്ഞിട്ടായിരുന്നു ശാരീരിക പീഡനവും ഇയാൾ നടത്തിയിരുന്നത്.
വൈറ്റിലയ്ക്ക് സമീപം ചക്കരപറമ്പിലാണ് ഇയാളുടെ മേക്കപ്പ് സ്റ്റുഡിയോ. സുന്ദരികളായ പെൺകുട്ടികളെ മാത്രമാണ് അനീസ് മേക്കപ്പ് ചെയ്തിരുന്നത്. മറ്റുള്ളവരെ മറ്റ് ജോലിക്കാരുമാണ് മേക്കപ്പ് ചെയ്തിരുന്നത്. മേക്കപ്പ് ചെയ്യുമ്പോൾ അനീസ് മാത്രമായിരിക്കും പെൺകുട്ടികൾക്കൊപ്പം ഉണ്ടാവുക. ആ റൂമിലേക്ക് കൂടെയുള്ളവരെയോ മറ്റ് ജോലിക്കാരെയോ കയറ്റിയിരുന്നില്ല. ഈ അവസരം മുതലാക്കിയാണ് ഇയാൾ സ്ത്രീകളുടെ ശരീരത്തിൽ ലൈംഗികാതിക്രമം കാട്ടിയിരുന്നത്. പലരും വിവാഹ തലേന്ന് മേക്കപ്പ് ചെയ്യാൻ വരുന്നതു കൊണ്ട് വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നില്ല.

കാരണം അടുത്ത ദിവസം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് നടക്കുന്നു എന്നതിനാലായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടാക്കി മറ്റുള്ളവർ അറിഞ്ഞാൽ വിവാഹം മുടങ്ങുമോ എന്നും ഭയന്നിരുന്നു. അതിനാൽ ആരും തന്നെ ഇക്കാര്യം പുറത്ത് പറഞ്ഞിരുന്നില്ല. ഇപ്പോൾ ഇൻസ്റ്റാഗ്രാം വഴി പലരും മീടു ആരോപണം ഉന്നയിച്ചെത്തിയതോടെയാണ് ഇയാളുടെ അതിക്രമത്തിന് ഇരയായ പലരും പരാതിയുമായി രംഗത്തേക്ക് വന്നത്.
പരാതിയുടെ പുറത്ത് അനാസാരിക്കെതിരെ പൊലീസ് കേസെടുത്തതോടെ മുൻകൂറായി വിവാഹത്തിന് മേക്കപ്പിന് പണം കൊടുത്തവർ ചക്കരപറമ്പിലെ ഇയാളുടെ സ്റ്റുഡിയോയിലെത്തി പണം തിരികെ വാങ്ങാൻ കൂട്ടമായി എത്തുകയാണ്. ഇത് വലിയ സംഘർഷമായതോടെ പൊലീസ് സ്ഥലത്തെത്തി പണം കൃത്യമായി തിരികെ ലഭിക്കാനുള്ള സംവിധാനം ഒരുക്കാമെന്ന് അറിയിച്ചു. എങ്കിലും ഇപ്പോഴും പലരും ഇവിടേക്ക് കൂട്ടമായെത്തുകയാണ്. രണ്ട് ദിവസമായി സ്റ്റുഡിയോ അടച്ചിട്ട നിലയിലാണ്. പല സ്റ്റാഫുകളും ഇവിടേക്ക് ഇപ്പോൾ എത്തുന്നുമില്ല. പൊലീസ് കേസ് ഭയന്നാണ് എത്താത്തത് എന്നാണ് ലഭിക്കുന്ന വിവരം.
ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന മലയാളിയായ യുവതി ഒൻപതു മണിയോടുകൂടിയാണ് ഇമെയിലിലൂടെ കമ്മീഷണർക്ക് പരാതി നൽകിയത്. വിവാഹസമയത്ത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ അനീസ് അൻസാരിയെ സമീപിക്കുകയായിരുന്നെന്നും മേക്കപ്പ് ചെയ്യുന്നതിനിടെ ശാരീരികമായി ഉപദ്രവിച്ചുവെന്നുമാണ് പരാതി. വിവാഹസമയം ആയിരുന്നതിനാൽ പരാതി നൽകാൻ ഭയപ്പെട്ടുവെന്നും യുവതി പറഞ്ഞു. അനീസിനെതിരെ മറ്റ് പരാതികൾ ഉയർന്നതോടെയാണ് രംഗത്തുവരുന്നതെന്നും പരാതിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here