ഇരിങ്ങാലക്കുട ∙ ഗവ. മോഡൽ ബോയ്സ് സ്കൂൾ വരാന്തയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. പ്രതികളിൽ ഒരാൾ അറസ്റ്റിലായി. പാലക്കാട് ആലത്തൂർ സ്വദേശി വള്ളിക്കാട് വീട്ടിൽ അൻവർ അലിയെയാണ് (25) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി തീക്കോമറ്റം വീട്ടിൽ അജയകുമാറാണ് (50) കൊല്ലപ്പെട്ടത്. ചില കേസുകളിൽ പ്രതിയായ അജയകുമാർ വഴിയോരത്ത് ചെറിയ കച്ചവടം നടത്തിയിരുന്നുവെന്നും മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തിയതെന്നും പൊലീസ് പറഞ്ഞു. ഈ മാസം 13ന് രാവിലെയാണ് സ്കൂൾ വരാന്തയിൽ അജയകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണു തിരിച്ചറിഞ്ഞത്.
നഗരത്തിലെ ഒട്ടേറെ വ്യാപാരികളോടും ടാക്സി ഡ്രൈവർമാർ അടക്കമുള്ളവരോട് അന്വേഷിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് മരിച്ചയാൾ അജയകുമാറെന്ന് തിരിച്ചറിഞ്ഞത്.
സ്കൂളിന് പിറകിൽ നിന്ന് വസ്ത്രവും കണ്ണടയും ഹയർ സെക്കൻഡറി വിഭാഗം കെട്ടിടത്തിന്റെ വരാന്തയിൽ രക്തം പതിഞ്ഞ കാൽപ്പാടും പൊലീസ് കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കും കഴുത്തിലും വാരിയെല്ലുകൾക്കും പരുക്കേറ്റതായും കണ്ടെത്തി.
തുടർന്നാണ് കൊലപാതകമെന്ന നിഗമനത്തിലേക്കു പൊലീസ് എത്തിയത്. കേസിലെ പ്രധാന പ്രതി ഇപ്പോഴും ഒളിവിലായതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.