മിഥുൻ പുല്ലുവഴി
കൊച്ചി : ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ ദിലീപ് ഫൊറന്‍സിക് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥയുടെ സഹായം തേടിയതായി റിപ്പോർട്ട്. ഇവരുടെ സഹായത്തോടെയാണ് ഒരിക്കലും തിരിച്ചെടുക്കാനാകാത്ത വിധം ചാറ്റുകൾ നശിപ്പിച്ചതെന്നാണ് സംശയം.
ഉദ്യോഗസ്ഥയുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ ചാറ്റുകൾ നശിപ്പിച്ചതായി കണ്ടെത്തിയതോടെയാണ് അന്വേഷണ സംഘം ഇത്തരമൊരു നിഗമനത്തിൽ എത്തിയത്.
ജനുവരി 30ന് പകൽ 1.36നും 2.32നും ഇടയ്ക്കാണ് ചാറ്റുകൾ നശിപ്പിച്ചതെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ നമ്പറുകൾ ദിലീപുമായി അടുത്തബന്ധമുള്ളവരും കേസിൽ നിർണായക ബന്ധമുള്ള വ്യക്തികളുമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഹൈക്കോടതി നിർദേശപ്രകാരം ഫോണുകൾ ഹാജരാക്കിയത് ജനുവരി മുപ്പത്തൊന്നിനായിരുന്നു. ഫോണിലെ വിവരങ്ങൾ നീക്കം ചെയ്ത മുംബൈയിലെ സ്വകാര്യ ലാബ് ഉടമ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഒരോ ഫോണിനും 75,000 രൂപവീതം ഇതിനായി ഈടാക്കി.
ദിലീപിന്റെ ഐ ഫോണിലെ ചാറ്റുകളാണ് തിരിച്ചെടുക്കാനാവാത്ത വിധം നീക്കം ചെയ്തത്. ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിന് മുമ്പാണ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തത്. ദുബായില്‍ ബിസിനസ് നടത്തുകയാണ് ഗാലിഫ്. ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫര്‍, ദുബായിലെ സാമൂഹിക പ്രവര്‍ത്തകന്‍ തൃശൂര്‍ സ്വദേശി നസീര്‍, ദിലീപിന്റെ സഹോദരീഭര്‍ത്താവ് സൂരജ് എന്നിവരുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളും നശിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതിയായ ദിലീപ് 12 പേരുമായുള്ള സംഭാഷണങ്ങളും ചാറ്റുകളും ഡിലീറ്റ് ചെയ്തതായി ക്രൈംബ്രാഞ്ച്. വീണ്ടെടുക്കാനാകാത്ത വിധം ഈ ചാറ്റുകള്‍ നീക്കം ചെയ്‌തെന്നാണ് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നീക്കിയ ചാറ്റുകളില്‍ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ഗാലിഫുമായുള്ള ആശയവിനിമയങ്ങളും ഉള്‍പ്പെടുന്നു.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായ് പാര്‍ട്ണറുമായുള്ള സംഭാഷണവും നീക്കിയിട്ടുണ്ട്. ഇത് ഏറെ സംശയം ജനിപ്പിക്കുന്നതാണെന്നും, ചാറ്റുകള്‍ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
നടിയും ഭാര്യയുമായ കാവ്യ മാധവന്‍, മലയാളത്തിലെ ഒരു പ്രമുഖ നടി, എന്നിവരുമായുള്ള ചാറ്റുകളും നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവ തിരിച്ചെടുക്കാനാകാത്ത തരത്തിലാണ് നശിപ്പിച്ചിട്ടുള്ളത്. ഏതു സാഹചര്യത്തിലാണ് ഈ വിവരങ്ങള്‍ നീക്കിയതെന്നത് സംബന്ധിച്ച് ദിലീപ് അന്വേഷണസംഘത്തോട് വിശദീകരിക്കേണ്ടി വരും. സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നശിപ്പിച്ചതെന്നാണ് ദിലീപ് നേരത്തെ പറഞ്ഞത്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കേസിലെ പ്രതിയായ ദിലീപും കൂട്ടുപ്രതികളും കണ്ടിരുന്നുയെന്നതിന്റെ തെളിവുകള്‍ അന്വേഷണസംഘകണ്ടെടുത്തു. ദൃശ്യങ്ങള്‍ നേരത്തെ കണ്ടിട്ടുണ്ടെന്ന് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് അഭിഭാഷകനോട് പറഞ്ഞ സംഭാഷണമാണ് അന്വേഷണസംഘത്തിന് ലഭിച്ചത്.സംഭാഷണത്തില്‍ ദൃശ്യങ്ങള്‍ നേരത്തെ കണ്ടതാണെന്ന് ജഡ്ജിയോട് പറയാനാവില്ലല്ലോ എന്ന് സുരാജ് അഭിഭാഷകനോട് പറയുന്നുണ്ട്. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
സംഭാഷണത്തില്‍ ദൃശ്യങ്ങള്‍ നേരത്തെ കണ്ടതാണെന്ന് ജഡ്ജിയോട് പറയാനാവില്ലല്ലോ എന്ന് സുരാജ് അഭിഭാഷകനോട് പറയുന്നുണ്ട്. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
വധഗൂഢാലോചന കേസില്‍ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. കേസിന്റെ അന്വേഷണം രണ്ടര മാസം പിന്നിടുമ്പോഴാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഢാലോചനയാണ് ദിലീപും മറ്റ് അഞ്ചുപേരും കൂടി നടത്തിയത്. ഇതിന്റെ കൃത്യമായ തെളിവുകള്‍ ആണ് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടതും അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തതെന്നും കോടതിയില്‍ അന്വേഷണം സംഘം വ്യക്തമാക്കി.
അതേസമയം, ദിലീപിന്റെ ഫോണില്‍ നിന്നും ചാറ്റുകള്‍ നീക്കാന്‍ മുംബൈയിലെ ഏജന്‍സിയെ പരിചയപ്പെടുത്തി നല്‍കിയ വിന്‍സെന്റ് ചൊവ്വല്ലൂരിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു. താനാണ് ഏജന്‍സിയെ പരിചയപ്പെടുത്തി നല്‍കിയതെന്ന് വിന്‍സന്റ് അന്വേഷണ ഉദ്യോഗസ്ഥരോട് ഏറ്റു പറഞ്ഞിട്ടുണ്ട്.
ദിലീപിന്റെയും സംഘത്തിന്റെയും മൊബൈല്‍ ഫോണുകളിലെ വിവരങ്ങളും ചാറ്റുകളും നശിപ്പിക്കാന്‍ മുംബൈയിലെ ലാബ് ഡയറക്ടറെ പരിചയപ്പെടുത്തിയത് വിന്‍സെന്റാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപ് എങ്ങനെയാണ് മുംബൈയിലെ ലാബില്‍ എത്തിയതെന്ന അന്വേഷണമാണ് വിന്‍സെന്റിലേക്കെത്തിയത്. സിബിഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസിലെ പ്രതി കൂടിയാണ് വിന്‍സെന്റ്. ദിലീപുമായും അഭിഭാഷകരുമായും അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് വിന്‍സെന്റ്. ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ട പ്രകാരമാണ് മുംബൈയിലെ ലാബിനെ സമീപിച്ചതെന്നും അവിടെ പോയിരുന്നെന്നും വിന്‍സന്റ് പറഞ്ഞിരുന്നു.