തിരുവനന്തപുരം: സിപിഎമ്മിനും കോൺഗ്രസിനുമെതിരേ വിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. വാളയാർ കഴിഞ്ഞാൽ സീതാറാം യെച്ചൂരിയും രാഹുൽഗാന്ധിയും കൈകോർത്ത് പിടിച്ചാണ് നടക്കുന്നത്. സിപിഎം പാർട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കാനുള്ള കോണ്‍ഗ്രസിന്റെ പ്രതിനിധിയെ പിണറായി വിജയൻ തെരഞ്ഞെടുക്കുന്ന ഗതികേടിലാണ് കോണ്‍ഗ്രസ് വന്നെത്തിയിരിക്കുന്നതെന്നും മുരളീധരൻ പരിഹസിച്ചു.
സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർ കണ്ണൂരിൽ കൂടിക്കാഴ്ച നടത്തിയിട്ടും മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യാത്തത് എന്തുകൊണ്ടാണെന്നും മുരളീധരൻ ചോദിച്ചു. നരേന്ദ്രമോദിയെ ആക്രമിക്കാൻ സ്റ്റാലിനെ കൂട്ടുപിടിച്ച പിണറായി വിജയൻ മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ഒന്നും ചെയ്തില്ല.
ഇടുക്കിയിലെ ജനങ്ങൾ വളരെ വലിയ ആശങ്കയിലാണ്. മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെങ്കിൽ അക്കാര്യം പിണറായി വ്യക്തമാക്കണം. കെ- റെയിലിനെ കുറിച്ചുള്ള കേന്ദ്ര സർക്കാർ നിലപാട് പാർലമെന്റിൽ പറഞ്ഞതിന് പുറമേ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നടക്കാത്ത ഒരു പദ്ധതിയുടെ പേരിൽ ജനങ്ങളെ ഉപദ്രവിക്കാൻ പാടില്ലെന്നും മുരളീധരൻ പറഞ്ഞു