ബത്തേരി ∙ മാനന്തവാടി കല്ലിയോട്ടെ ജനവാസകേന്ദ്രത്തിൽ നിന്നു പിടികൂടി ബത്തേരി നാലാം മൈലിലെ വന്യമൃഗ പരിചരണ കേന്ദ്രത്തിലെത്തിച്ച കടുവയ്ക്ക് ചികിത്സ തുടങ്ങി. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ മേൽനോട്ടത്തിലാണ് ചികിത്സയും പരിചരണവും.ഏറെ ക്ഷീണിതനായ കടുവ വ്യാഴം രാത്രി മുതൽ തീറ്റയെടുത്തു തുടങ്ങി. ആദ്യദിവസം 3 കോഴിയും ഇന്നലെ 4 കോഴിയും അകത്താക്കി.
രക്തക്കുറവിനെ തുടർന്നു കടുത്ത വിളർച്ചയുള്ള കടുവയ്ക്ക് ആന്റിബയോട്ടിക്കുകളും മരുന്നുകളും നൽകിത്തുടങ്ങി. പരുക്കുള്ള മുൻകാൽ മുട്ടിലെ എല്ല് തെന്നിമാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സാധാരണ രീതിയിൽ നടക്കാൻ കടുവയ്ക്കു കഴിയില്ല. മുറിവുകൾക്ക് മൂന്നാഴ്ച പഴക്കമുള്ളിനാൽ ഇത്ര നാളും ഇര പിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണു നിഗമനം. അതു കൊണ്ടു തുടക്കത്തിൽ വെള്ളമാംസവും ഇന്നു മുതൽ ചുവന്ന മാംസവും നൽകാനാണു തീരുമാനം.മുറിവിൽ അണുബാധയുമുണ്ട്. വാലിനു പിറകിലും ചെറിയ മുറിവുണ്ട്. ഒരു കടുവയുടെ ആവാസ മേഖലയിൽ മറ്റൊരു കടുവ കടന്നു കയറുമ്പോഴുണ്ടാകുന്ന ഏറ്റുമുട്ടലിൽ പരുക്കേറ്റതാവാനാണു സാധ്യത.
പുതിയ സംവിധാനങ്ങളും സ്ക്യൂസ് കേജുമുള്ളതിനാൽ ചികിത്സയ്ക്ക് എളുപ്പമാണെന്നും മയക്കേണ്ടി വരുന്നില്ലെന്നും ഡോ. അരുൺ സഖറിയ പറഞ്ഞു. ആരോഗ്യം വീണ്ടെടുത്താൽ വനസമാന പെഡോക്കുകളിൽ കടുവയെ തുറന്നു വിടും. മറ്റൊരു കടുവയുമായി ഏറ്റുമുട്ടി പരുക്കേറ്റതിനാൽ ചികിത്സയ്ക്ക് ശേഷം വനത്തിലേക്കു പഴയതു പോലെ തുറന്നു വിട്ടേക്കില്ല. വീണ്ടും കടുവ ആക്രമിക്കമിക്കാൻ സാധ്യതയുയുള്ളതിനാലാണ് ഇത്