കണ്ണൂർ ∙ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചവരെ ഏത്തമിടീച്ചതു തെറ്റായിപോയെന്നും ജില്ലാ പൊലീസ് മേധാവിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച പൊറുക്കണമെന്നും പൊലീസ് മനുഷ്യാവകാശ കമ്മിഷനോട് അപേക്ഷിച്ചു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ കണ്ണൂർ മുൻ എസ്പി യതീഷ് ചന്ദ്ര യുവാക്കളെ ഏത്തമിടീച്ച സംഭവത്തിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ റജിസ്റ്റർ ചെയ്ത കേസിലാണ് പൊലീസ് വീഴ്ച ഏറ്റുപറഞ്ഞത്.
ലോക്ഡൗൺ ലംഘിച്ചവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ രോഗവ്യാപനം വർധിക്കാൻ സാധ്യതയുള്ളതിനാൽ ഏത്തമിടീക്കൽ നല്ല ഉദ്ദേശ്യത്തിൽ ചെയ്തതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഏത്തമിടീച്ച നടപടി തെറ്റാണെന്നും വീഴ്ച പൊറുക്കണമെന്നും കണ്ണൂർ റേഞ്ച് ഡിഐജി അഭ്യർഥിച്ചു.
നിയമ ലംഘനം കണ്ടെത്തിയാൽ പൊലീസ് ആക്ടിൽ നിഷ്കർഷിക്കുന്നതനുസരിച്ചു നടപടി സ്വീകരിച്ചാൽ മതിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ വ്യക്തമാക്കി. തുടർനടപടികൾ സ്വീകരിക്കേണ്ടത് കോടതികളാണ്.
കോവിഡ് വ്യാപനം തടയാൻ പൊലീസ് സ്ത്യുത്യർഹ സേവനം നടത്തിയെന്ന കാര്യത്തിൽ തർക്കമില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. എന്നാൽ, നിയമ ലംഘകർക്കെതിരെ അക്രമം നടത്തുന്നതും ശിക്ഷ നടപ്പാക്കുന്നതും അനുവദിക്കാൻ കഴിയില്ല. 2020 മാർച്ച് 22നാണ് ജില്ലാ പൊലീസ് മേധാവി വളപട്ടണത്തു തയ്യൽക്കടയ്ക്കു സമീപം നിന്നവരെ ഏത്തമിടീച്ചത്