നാലാംക്ലാസുകാരന്‍ മകന് സൈക്കിളുമായി റോഡില്‍ പോവണമെന്ന ആഗ്രഹത്തിന് തടയിടാന്‍ അമ്മ കണ്ടെത്തിയ ഉപായത്തില്‍ കുഴങ്ങി പൊലീസ്. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. റോഡിലൂടെ ഗിയറുള്ള സൈക്കിള്‍ ഓടിക്കാന്‍ ലൈസന്‍സ് നല്‍കണമെന്ന അപേക്ഷയുമായി നാലാം ക്ലാസുകാരന്‍ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പൊലീസ് സ്റ്റേഷനിലെത്തിയത്. ഹണി കോട്ടേജില്‍ രാജേഷ് ഗ്രീഷ്മ ദമ്പതികളുടെ മകനായ ദേവനാഥാണ് വിചിത്ര ആവശ്യവുമായി പൊലീസിനെ സമീപിച്ചത്.
ബുക്കില്‍ നിന്ന് കീറിയെടുത്ത കടലാസില്‍ എഴുതിയ കത്തിന്‍റെ ഉള്ളടക്കം ഇതാണ്. എനിക്ക് സൈക്കിള്‍ ഓടിക്കാന്‍ അനുവാദം തരണം. റോഡിലൂടെ സൈക്കിള്‍ ഓടിക്കാനുള്ള അനുവാദം തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. അപേക്ഷ കണ്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. മൂന്ന് മാസം മുന്‍പ് അമ്മാവന്മാരാണ് ദേവനാഥിന് വിദേശനിര്‍മ്മിതമായ ഗിയറുള്ള സൈക്കിള്‍ സമ്മാനം നല്‍കിയത്. കാല്‍ എത്താതിരുന്നിട്ടും മൂന്ന് മാസം ഏറെ പരിശ്രമിച്ചാണ് സൈക്കിള്‍ ദേവനാഥ് പഠിച്ചെടുത്തത്.
സ്കൂളിലേക്ക് സൈക്കിളുമായി പോകണമെന്ന മകന്‍റെ ആഗ്രഹത്തിന് തടയിടാനായി ലൈസന്‍സ് വേണമെന്ന് അമ്മ പറഞ്ഞത് നാലാം ക്ലാസുകാരന്‍ സീരിയസായി എടുക്കുകയായിരുന്നു. ലൈസന്‍സില്ലാതെ സൈക്കിള്‍ ഓടിച്ചാല്‍ വണ്ടി പൊലീസ് പിടിക്കുമെന്ന ഭയത്തേത്തുടര്‍ന്നാണ് പൊലീസിനെ നാലാം ക്ലാസുകാരന്‍ സമീപിച്ചത്. വീട്ടില് രക്ഷിതാക്കളില്ലാത്ത സമയത്തായിരുന്നു അപേക്ഷയുമായി കുട്ടി സ്റ്റേഷനിലെത്തിയത്. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ് കുട്ടിയെ മിഠായി നല്‍കി രക്ഷിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം അയയ്ക്കുകയായിരുന്നു.
ഇടിച്ചുതെറിപ്പിച്ച സൈക്കിള്‍ പിന്നില്‍ ഇരച്ചെത്തിയ കെഎസ്ആര്‍ടിസി; ബാലന്‍റെ അത്ഭുതകരമായ രക്ഷപ്പെടല്‍
തിരക്കേറിയ റോഡിലേക്ക് സൈക്കിൾ ഓടിച്ച് കയറിയ കുട്ടി ദാരുണമായ മരണമുഖത്ത് നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വിഡിയോ വൈറലാകുകയാണ്. സംസ്ഥന പാതയിലേക്ക് സൈക്കിളുമായി ഇറങ്ങിയ സൈക്കിള്‍ ബൈക്കുമായി കൂട്ടിയിടിച്ചശേഷം, പാഞ്ഞുവരുന്ന കെഎസ്ആർടിസി ബസിന് മുൻപിൽപ്പെടാതെ കുട്ടി റോഡിന് എതിർ ഭാഗത്തേക്ക് തെറിച്ചുപോകുകയായിരുന്നു. കുറുമാത്തൂർ പഞ്ചായത്തിലെ താഴെ ചൊറുക്കളയിൽ 20ന് വൈകിട്ട് 4.30 ഓടെയാണ് അവിശ്വസനീയമായ അപകടം നടന്നത്. താഴെ ചൊറുക്കള പെട്രോൾ പമ്പിന് സമീപം ഇറക്കമുള്ള റോഡിൽനിന്നു തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിലേക്ക് സൈക്കിളിൽ വന്ന കുട്ടി സംസ്ഥാനപാതയിലൂടെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് സൈക്കിളിനൊപ്പം റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
‘പുട്ട് ബന്ധങ്ങള്‍ തകര്‍ക്കും, എനിക്ക് ഇഷ്ടമല്ല’; വൈറലായി മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ്
പുട്ടിനെക്കുറിച്ച് മലയാളികള്‍ പാട്ടുവരെ ഇറക്കിയിട്ടുണ്ടെങ്കിലും പുട്ട് ബന്ധങ്ങളെ തകര്‍ക്കുന്നതാണെന്ന അഭിപ്രായം ആദ്യമായിരിക്കും. പരീക്ഷ ഉത്തരക്കടലാസിലാണ് മൂന്നാം ക്ലാസുകാരന്റെ പുട്ട് ഉപന്യാസം. പുട്ട് തനിക്ക് ഇഷ്ടമില്ലാത്ത ഭക്ഷണമാണെന്നും ബന്ധം തകര്‍ക്കാന്‍ കാരണമാകുമെന്നും മൂന്നാം ക്ലാസുകാരന്‍ അഭിപ്രായപ്പെട്ടു. ഉത്തരക്കടലാസ് സോഷ്യല്‍മീഡിയയില്‍ വൈറലായി. മലയാളിയുടെ പ്രഭാതഭക്ഷണമായ പുട്ട് ബന്ധങ്ങള്‍ തന്നെ ഇല്ലാതാക്കിയേക്കാമെന്നാണ് കോഴിക്കോട് മുക്കം സ്വദേശിയും ബെംഗളൂരുവില്‍ പഠിക്കുന്നതതുമായ മൂന്നാം ക്ലാസുകാരന്‍ ജയിസ് ജോസഫാണ് രസകരമായ കുറിപ്പില്‍ എഴുതിയത്.