കോട്ടയം: നട്ടാശേരിയില്‍ ഇന്ന് രാവിലെ സ്ഥാപിച്ച കെറെയില്‍ അതിരടയാള കല്ലുകൾ നാട്ടുകാർ പിഴുതെറിഞ്ഞു. കല്ല് കൊണ്ടുവന്ന വാഹനത്തിൽ തന്നെയാണ് കല്ല് തിരികെയിട്ടത്.
12 കല്ലുകളാണ് പോലീസ് സന്നാഹത്തിന്റെ കാവലിൽ ഇന്ന് സ്ഥാപിച്ചത്. ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാർ ഇനി കല്ലിടാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. കല്ലുമായെത്തിയ വാഹനവും കുഴിയാലിപ്പടിയിലെത്തിയ തഹസീല്‍ദാരെയും നാട്ടുകാര്‍ തടഞ്ഞു.
അപ്രതീക്ഷിതമായി ഇന്ന് രാവിലെയാണ് നട്ടാശേരിയില്‍ കെറെയില്‍ സര്‍വെ പുനഃരാരംഭിച്ചത്. കനത്ത പോലീസ് സുരക്ഷയില്‍ 12 അതിരടയാള കല്ല് സ്ഥാപിച്ചിരുന്നു. ഈ സമയം ചുരുക്കം ചില പ്രതിഷേധക്കാർ മാത്രമെ സ്ഥലത്തുണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് ഇവർക്ക് കല്ലുകൾ സ്ഥാപിക്കാനായത്.
കഴിഞ്ഞ ദിവസങ്ങളിൽ ആദ്യം പോലീസ് എത്തുകയും പിന്നീട് സർവേ ഉദ്യോഗസ്ഥർ എത്തുകയും ചെയ്യുന്നതായിരുന്നു രീതി. അതിൽനിന്നു വ്യത്യസ്തമായാണ് പോലീസ് സംഘത്തിനൊപ്പം തന്നെ സർവേ സംഘം എത്തുകയും കല്ലുകൾ സ്ഥാപിക്കുകയും ചെയ്തത്.
അതേസമയം, അതിരടയാള കല്ലിടാന്‍ നിര്‍ദേശം നല്‍കിയത് റവന്യു വകുപ്പാണെന്ന കെറെയിലിന്റെ വാദം മന്ത്രി കെ. രാജന് തള്ളി . കല്ലിടാന്‍ റവന്യു വകുപ്പ് നിര്‍ദേശിച്ചിട്ടില്ല. ഭീഷണിപ്പെടുത്തി ഭൂമി ഏറ്റെടുക്കില്ല. സ്ഥലമേറ്റെടുക്കുന്നതിനുള്ള സര്‍ക്കാരിന്റെ ഏജന്‍സി മാത്രമാണ് റവന്യുവകുപ്പെന്നും അദ്ദേഹം പറഞ്ഞു.
കല്ലിടാന്‍ തീരുമാനമെടുത്തത് റവന്യുവകുപ്പാണെന്ന് കെ റെയിലിലെ ഏതെങ്കിലും ഉദ്യോഗസ്ഥന് പറഞ്ഞാല്‍ അതിന് ചേരുന്ന മറുപടി റവന്യുവകുപ്പിലെ ഉചിതമായ ഉദ്യോഗസ്ഥന് നല്‍കുമെന്നും മന്ത്രി പറഞ്ഞു.