കാസർകോട്: വടക്കൻ കേരളത്തിൽ ആചാരത്തിന്റെ പേരിൽ പിതാവിന്റെ അന്ത്യകർമങ്ങൾ ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി. കാഞ്ഞങ്ങാട് സ്വദേശി പ്രിയേഷാണ് പൊലീസിൽ പരാതി നൽകിയത്. സ്വന്തം ഇല്ലത്തിലെ യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിലാണ് യുവാവിന് വിലക്കേർപ്പെടുത്തിയതെന്ന് ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
അജാന്നൂർ ക്ഷേത്ര ഭാരവാഹികളാണ് പിതാവിന്റെ അന്ത്യകർമങ്ങൾ ചെയ്യുന്നതിൽ നിന്ന് പ്രിയേഷിനെ വിലക്കിയത്. ഇത് സമുദായ തീരുമാനമാണെന്നാണ് ക്ഷേത്രം ഭാരവാഹികൾ നൽകുന്ന വിശദീകരണം. തറവാട്ടുവളപ്പിൽ നടന്ന സംസ്‌കാര ചടങ്ങിൽ പ്രിയേഷിന് പകരം പിതാവിന്റെ സഹോദര പുത്രനാണ് അന്ത്യകർമം ചെയ്തത്. ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിൽ സമുദായ അധികാരികളിൽ നിന്ന് മകന് നേരിടേണ്ടി വന്നത് പൊറുക്കാനാകാത്ത ക്രൂരതയാണെന്ന് പ്രിയേഷിന്റെ മാതാവ് കുമാരി പറഞ്ഞു.
മകൻ മുസ്ലീം പെൺകുട്ടിയെ വിവാഹം കഴിച്ചതിന് പൂരക്കളിക്കാരൻ ക്ഷേത്രം വിലക്ക് ഏർപ്പെടുത്തിയിരുന്നു. കരിവെള്ളൂര്‍ കുതിരുമ്മലയിലെ പൂരക്കളി കലാകാരന്‍ വിനോദ് പണിക്കരെയാണ് പ്രദേശത്തെ ക്ഷേത്ര ഭാരവാഹികള്‍ പൂരക്കളിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നത്. മകന്‍ മറ്റൊരു മതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചുവെന്നതിന്റെ പേരിലാണ് ക്ഷേത്ര ഭാരവാഹികള്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് വിനോദിന്റെ ആരോപണം.
പൂരക്കളിയുടെ ഈറ്റില്ലമായ കരിവെള്ളൂരില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഈ രംഗത്തെ സജീവ സാന്നിധ്യമാണ് വിനോദ് പണിക്കര്‍. മകന്റെ വിവാഹത്തിന് പിന്നാലെ സ്വന്തം നാട്ടിലെ രണ്ട് ക്ഷേത്രങ്ങളിലെ പൂരക്കളിയില്‍ നിന്നാണ് വിനോദ് മാറ്റിനിര്‍ത്തപ്പെട്ടത്. ആദ്യം വീടിനോട് ചേര്‍ന്നുള്ള വാണിയില്ലം സോമേശ്വരി ക്ഷേത്രത്തില്‍ നിന്നാണ് മരുമകളുടെ മതത്തിന്റെ പേരില്‍ വിലക്ക് നേരിടേണ്ടി വന്നതെങ്കില്‍, പരിസര പ്രദേശത്തെ കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രത്തില്‍ നിന്നാണ് ഏറ്റവുമൊടുവില്‍ വിലക്ക് നേരിട്ടതെന്നും വിനോട് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ഈ വര്‍ഷത്തെ ഉത്സവകാലത്ത് കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലാണ് വിനോദ് കളിക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആചാരങ്ങള്‍ തെറ്റിച്ച് അന്യമതത്തിലുള്ള പെണ്‍കുട്ടി കഴിയുന്ന വീട്ടില്‍നിന്ന് പണിക്കരെ ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും അവരെ വീട്ടില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നും ക്ഷേത്ര ഭാരവാഹികള്‍ ആവശ്യപ്പെട്ടതായി വിനോദ് പറഞ്ഞു. അതിന് തയ്യാറാകാത്തതിനാലാണ് തന്നെ വിലക്കിയതെന്നും കഴിഞ്ഞവര്‍ഷം വാണിയില്ലം സോമേശ്വരി ക്ഷേത്രത്തില്‍നിന്നും ഇതേ അനുഭവമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.