ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നും ജയം സ്വന്തമാക്കിയതിന് പിന്നാലെ ഹരിയാനയിൽ ആം ആദ്മി പാർട്ടിയിലേക്ക് ബിജെപി, കോണ്ഗ്രസ് നേതാക്കളുടെ ഒഴുക്ക്.
ഗുരുഗ്രാമിലെ മുൻ ബിജെപി എംഎൽഎ ഉമേഷ് അഗർവാൾ, ഐഎൻഎൽഡി നേതാവും മുൻ മന്ത്രിയുമായ ബൽബീർ സിംഗ് സെയിനി, മുതിർന്ന കോണ്ഗ്രസ് നേതാവും മുൻ മന്ത്രിയുമായ ബിജേന്ദ്ര സിംഗ് തുടങ്ങി നിരവധി നേതാക്കൾ ഇന്ന് തിങ്കളാഴ്ച എഎപിക്കൊപ്പം ചേർന്നു.
സ്വതന്ത്ര എംഎൽഎയായിരുന്ന രവീന്ദ്ര കുമാർ, അശോക് മിത്തൽ (ബിഎസ്പി), ജഗത് സിംഗ് (കോണ്ഗ്രസ്), ബ്രാം സിംഗ് ഗുജ്ജർ (ബിജെപി), സർദാർ ഗുർലാൽ സിംഗ്, അമൻദീപ് സിംഗ് (ബിജെപി) തുടങ്ങിയവരും എഎപി പാളയത്തിലേക്ക് ചേക്കേറി.
ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ, പാർട്ടി എംപിമാരായ സുശീൽ ഗുപ്ത, എൻ.ഡി.ഗുപ്ത, ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിലാണ് വിവിധ പാർട്ടികളിലെ നേതാക്കൾ എഎപി അംഗത്വം സ്വീകരിച്ചത്.
പഞ്ചാബ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം രാജ്യത്താകെയുള്ള ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അതിന്റെ പ്രതിഫലനമാണ് ഹരിയാനയിൽ മറ്റ് പാർട്ടികളിൽ നിന്നും നേതാക്കൾ എത്തുന്നതെന്നും എഎപി നേതൃത്വം പ്രതികരിച്ചു.