ഇടുക്കി ചീനിക്കുഴിയിൽ പിതാവ് മകനെയും കുടുംബത്തെയും തീയിട്ടുകൊന്ന കേസിൽ പുറത്തുവരുന്നത് ‍ഞെട്ടിക്കുന്ന വിവരങ്ങൾ

0

തൊടുപുഴ: ഇടുക്കി ചീനിക്കുഴിയിൽ പിതാവ് മകനെയും കുടുംബത്തെയും തീയിട്ടുകൊന്ന കേസിൽ പുറത്തുവരുന്നത് ‍ഞെട്ടിക്കുന്ന വിവരങ്ങൾ. ഫൈസലിനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഫൈസലിന്റെ പിതാവ്‌ ഹമീദ് നേരത്തേ തന്നെ ഭീഷണി മുഴക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുൻപ് ഫൈസൽ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു- 45)​,​ ഭാര്യ ഷീബ (40)​,​ പെൺമക്കളായ മെഹ്‌റിൻ (16)​,​ അസ്ന (13)​ എന്നിവരാണ് മരിച്ചത്. കേസിൽ ഫൈസലിന്റെ പിതാവ്‌ ഹമീദിനെ (79)​ കരിമണ്ണൂർ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.ഫൈസലിനും കുടുംബത്തിനുമെതിരെ ഹമീദിന്റെ ഭാഗത്ത് നിന്ന് നേരത്തെ വധധീഷണി ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. പിതാവ് തന്നെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് ഫൈസൽ പരാതി നൽകിയിരുന്നെങ്കിലും കുടുംബത്തെ അപ്പാടെ ഹമീദ് ജീവനോടെ ചുട്ടെരിക്കുമെന്ന് ആരും കരുതിയില്ല.

വെള്ളിയാഴ്ച അർദ്ധരാത്രി 12.30നായിരുന്നു അരുംകൊല. അന്ന് രാവിലെ ഹമീദും ഫൈസലും തമ്മിൽ ഭക്ഷണത്തെ ചൊല്ലി വഴക്കുണ്ടായിരുന്നു. തന്നെ സംരക്ഷിക്കുന്നില്ലെന്നായിരുന്നു ഹമീദിന്റെ പരാതി. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു പ്രതി കൃത്യം നടത്തിയത്.തൊട്ടടുത്ത് പലചരക്ക്-പച്ചക്കറി കട നടത്തുന്ന ഫൈസൽ വില്ക്കാനായി പെട്രോൾ കുപ്പികളിലാക്കി കാറിൽ സൂക്ഷിച്ചിരുന്നു. ഫൈസലും കുടുംബവും പുറത്തുപോയ തക്കത്തിന് പത്തുകുപ്പി പെട്രോൾ ഹമീദ് എടുത്തുമാറ്റി. ഹമീദിന്റെ വധഭീഷണി കാരണം ഫൈസലും ഭാര്യയും മക്കളും ഒരു മുറിയിലായിരുന്നു ഉറക്കം. ഹമീദ് മറ്റൊരു മുറിയിലും. വീട്ടിൽ മറ്റാരുമില്ല.

രാത്രി തിരിത്തുണിയിട്ട് തീകൊളുത്തിയ രണ്ട് പെട്രോൾ കുപ്പികൾ പ്രതി ജനൽ വഴി ഇടുകയായിരുന്നു. മുറി പുറത്തുനിന്ന് പൂട്ടുകയും ടാങ്കിലെ വെള്ളം ഒഴുക്കി വിടുകയും ചെയ്തിരുന്നു.സമീപവീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു. ഹമീദിനെ ഇന്നലെ രാത്രി കോടതി റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ് നാളെ അപേക്ഷ നൽകും.

ആ​ഗ്രഹിച്ച് പണി കഴിപ്പിച്ച വീട്ടിൽ ഒരുമിച്ച് ഒരുരാത്രി പോലും അന്തിയുറങ്ങാൻ കഴിയാതെയാണ് ചീനിക്കുഴി ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസലും ഭാര്യയും മക്കളും ക്രൂരമായി കൊല്ലപ്പെട്ട്. സ്വന്തം പിതാവ് തന്നെ ജീവനോടെ ചുട്ടുകൊന്ന ഷിബു എന്നുവിളിക്കുന്ന മുഹമ്മദ് ഫൈസലിന്റെ പുതിയ വീടിന്റെ പ്രവേശന കർമ്മത്തിന് ഇനി ദിവസങ്ങൾ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.

ഒരു വർഷം മുമ്പാണ് മുഹമ്മദ് ഫൈസൽ മഞ്ചിക്കല്ലിൽ 10 സെന്റ് സ്ഥലം വാങ്ങിയത്. 6 മാസം മുമ്പാണ് വീട് നിർമ്മാണം ആരംഭിച്ചത്. നിർമ്മാണപ്രവർത്തനങ്ങൾ ഒട്ടുമുക്കാലും പൂർത്തിയായിരുന്നു. ഏതാണ്ട് ഒരാഴ്ചകൂടി കഴിഞ്ഞാൽ വീട് താമസത്തിന് റെഡിയാകുമെന്ന് ഷിബു പലരോടും പറഞ്ഞിരുന്നു. വീടുമാറ്റം അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും എല്ലാം ഷിബു സൂചിപ്പിക്കുന്നുമുണ്ടായിരുന്നു. ചീനിക്കുഴി കവയിൽ മെഹറിൻ സ്റ്റോഴ്സ് എന്ന പേരിൽ വ്യാപാരസ്ഥാപനം നടത്തി വരികയായിരുന്നു ഷിബു.

ഷിബുവിനെ കടയിൽ സഹായിക്കാൻ ഭാര്യയും മക്കളുമെല്ലാം മിക്കപ്പോഴും എത്തിയിരുന്നു. വീടുപണി നടന്നിരുന്ന അവസരത്തിലും കുടുംബം ഒന്നടങ്കമാണ് മഞ്ചിക്കല്ലിൽ എത്തിയിരുന്നതെന്നാണ് അയൽവാസികളിൽ നിന്നും ലഭിക്കുന്ന വിവരം. വീടിനു തൊട്ടടുത്തുള്ള കുടുംബങ്ങളുമായി ഷിബുവും കുടുബവും അടുത്ത ബന്ധമാണ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ എത്തിയപ്പോൾ ഉടൻ താമസിക്കാനെത്തുന്നതിന്റെ സന്തോഷം തങ്ങളുമായി പങ്കിട്ടിരുന്നെന്ന് അയൽവാസി തങ്കൻ പറഞ്ഞു.

നന്നേ ചെറുപ്പം മുതൽ ഷിബുവുനെ അറിയാം. ഷിബുവിന്റെ പിതാവുമായും സൗഹൃദമുണ്ടായിരുന്നു. ഈ കുടുംബത്തെക്കുറിച്ച് നല്ലത് മാത്രമെ പറയാനുള്ളു. തങ്കച്ചൻ കൂട്ടിച്ചേർത്തു. ഈ കുടുംബത്തിന്റെ വേർപാട് തങ്ങളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടെന്നാണ് വ്യാപാര സ്ഥാപനത്തിലെ നിത്യസന്ദർശകരായിരുന്ന നാട്ടുകാരുടെ പ്രതികരണം. ഇന്നലെ രാവിലെ 9 മണിയോടെ ഇൻക്വസ്റ്റിന് ശേഷം മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുടുംബ പ്രശ്നങ്ങളെത്തുടർന്നുള്ള പ്രകോപനത്തെത്തുടർന്നാണ് താൻ കൃത്യം ചെയ്തതെന്നാണ് ഹമീദ് പൊലീസിൽ സമ്മതിച്ചിട്ടുള്ളത്.

അതേസമയം മട്ടൻ വാങ്ങാൻ നൽകാത്തതിലെ പ്രതികാരമാണ് കൊലാപാതകത്തിന് പ്രേരിപ്പിച്ചതെന്ന വിധത്തിലും ഹമീദ് മൊഴി നൽകുന്നുണ്ട്. മകനോട് ഇന്നലെ മട്ടൻ വാങ്ങി നൽകാൻ ഹമീദ് ആവശ്യപ്പെട്ടെങ്കിലും മകൻ അതിന് തയാറായിരുന്നില്ല. ജയിലിൽ മട്ടൻ ലഭിക്കുമെന്നതിനാലാണ് കൊലപാതകം നടത്തിയതെന്നും ഹമീദ് പൊലീസിനോട് പറഞ്ഞു. ഹമീദിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു. പ്രതി ഹമീദ്കുറ്റം സമ്മതിച്ചതായി എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത. കേസിൽ ശക്തമായ തെളിവുകളും സാക്ഷികളുമുണ്ടെന്നും ഒരു കാരണവശാലും പ്രതി രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. ഹമീദിന്റെ മകൻ മുഹമ്മദ് ഫൈസൽ, മരുമകൾ ഷീബ, പേരക്കുട്ടികളായ മെഹ്‌റു, അസ്‌ന എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങളുടെയടക്കം ജീവൻ കവർന്നെടുത്ത നിഷ്ഠൂര കൊലയുടെ നടുക്കത്തിലാണ് ഇടുക്കിയിലെ ചീനിക്കുഴി. കുടുംബ വഴക്കിന്റെ പേരിൽ അച്ഛൻ സ്വന്തം മകനെയും ഭാര്യയേയും പേരക്കുട്ടികളെയും തീ വച്ച് കൊലപ്പെടുത്തിയെന്ന വാർത്തയുടെ ഞെട്ടലിൽ നിന്ന് പ്രദേശവാസികൾ ഇതുവരെ മുക്തരായിട്ടില്ല. അതുകൊണ്ട് തന്നെ തെളിവെടുപ്പിനെത്തിച്ച ഹമീദിനു നേരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. കൃത്യമായ ആസൂത്രണത്തോടെയാണ് പിതാവ് ഹമീദ് കൃത്യം നടത്തിയതെന്ന് ഭീതിയുടെ ആക്കം കൂട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here