കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവച്ച് കൊലപ്പെടുത്തിയ ജോര്‍ജ് കുര്യന്റെ മൊഴി പുറത്ത്. തന്നെ ആക്രമിച്ചത് കൊണ്ടാണ് താന്‍ വെടിവച്ചതെന്ന് ജോര്‍ജ് കുര്യന് പോലീസിനോടു പറഞ്ഞു.
ചര്‍ച്ചകള്‍ക്കാണ് വീട്ടിലെത്തിയത്. ഇതിനിടെ സഹോദരന് രഞ്ജുവിന്റെയും അമ്മാവന്റെയും ഗുണ്ടകള്‍ തന്നെ ആക്രമിച്ചു. വീട്ടില്‍ കയറിയപ്പോള്‍ മുറിയ്ക്കുള്ളില്‍ വച്ച് ഉന്തും തള്ളുമുണ്ടായി. ബലമായി തന്നെ വീട്ടില്‍ നിന്നും പുറത്താക്കി. ഇതിനിടയിലാണ് വെടിവച്ചതെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം 4.30 ന് കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്താണ് സംഭവം. മണ്ണാറക്കയം കരിന്പനാൽ കെ.വി. കുര്യന്റെയും റോസ് കുര്യന്റെയും മക്കളാണ് രഞ്ജുവും ജോർജും. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് രഞ്ജു ഊട്ടിയിലാണ് താമസിക്കുന്നത്.
കൊച്ചിയിൽ താമസിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ജോർജ് കുര്യൻ സാന്പത്തിക ബാധ്യതയിലായിരുന്നു. കുടുംബവീടിനോട് ചേർന്ന് പിതാവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ 48 സെന്റ് സ്ഥലം ജോർജിനു നൽകി. ഈ സ്ഥലം പ്ലോട്ട് തിരിച്ച് വീട് നിർമിച്ചു വിൽക്കാനായിരുന്നു പദ്ധതി.
എന്നാൽ, കുടുംബവീടിനോടു ചേർന്ന് വീടുകൾ വരുന്നതിനാൽ 48 സെന്റ് സ്ഥലം ഒഴിവാക്കി പ്ലോട്ട് തിരിക്കണമെന്ന് ജോർജിന്റെ മാതാപിതാക്കളും സഹോദരൻ രഞ്ജുവും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മാതൃസഹോദരൻ മാത്യൂസിന്റെ മധ്യസ്ഥതയിൽ തർക്കം പരിഹരിക്കാനാണ് രഞ്ജു കാഞ്ഞിരപ്പള്ളിയിലെ വീട്ടിലെത്തിയത്.
ഇതിനിടെ, രഞ്ജുവും ജോർജും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ജോർജ് റിവോൾവർ എടുത്ത് വെടിവയ്ക്കുകയായിരുന്നു. രഞ്ജു സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. ജോർജ് കുര്യനെ തടയുന്നതിനിടെയാണ് മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യൂസ് സ്കറിയയ്ക്ക് (പൂച്ചക്കല്ലിൽ രാജു, 78) വെടിയേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മാത്യൂസ് സ്കറിയ മരിച്ചത്.