കീവ്: റഷ്യൻ അധിനിവേശത്തിനെതിരേ പോരാടാൻ തമിഴ്നാട്ടിൽനിന്നുള്ള വിദ്യാർഥി യുക്രെയ്ൻ സേനയിൽ ചേർന്നു. കോയമ്പത്തൂർ ജില്ലയിൽനിന്നുള്ള 21 വയസുകാരനായ സൈനികേഷ് രവിചന്ദ്രൻ എന്ന വിദ്യാർഥിയാണ് യുക്രെയ്നിലെ അർധസൈനിക സേനയിൽ ചേർന്നത്.
2018-ലാണ് സൈനികേഷ് ഹാര്‍കീവിലെ ദേശീയ എയ്റോസ്പേസ് സര്‍വകലാശാലയില്‍ പഠിക്കാന്‍ യുക്രെയ്നിലേക്ക് പോയത്. 2022 ജൂലൈയിൽ കോഴ്സ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. യുക്രെയ്നിലെ സംഘർഷത്തെ തുടർന്ന് സൈനികേഷുമായുള്ള ആശയവിനിമയം കുടുംബത്തിന് നഷ്ടപ്പെട്ടിരുന്നു.
ബന്ധുക്കൾ എംബസിയുടെ സഹായം തേടിയശേഷം അവർക്ക് സൈനികേഷുമായി ബന്ധപ്പെടാൻ കഴിഞ്ഞു. റഷ്യക്കെതിരേ പോരാടാൻ താൻ യുക്രെയ്ൻ സേനയിൽ ചേർന്നതായാണ് അദ്ദേഹം കുടുംബത്തെ അറിയിച്ചത്.
ചെറുപ്പം മുതൽ ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്ന സൈനികേഷ് ഇതിനായി അപേക്ഷ നൽകിയിരുന്നെങ്കിലും ഉയരക്കുറവ് മൂലം തള്ളുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അതേസമയം, ഒരു ഇന്ത്യൻ വിദ്യാർഥി മാത്രമാണ് യുക്രെയ്ൻ- റഷ്യ യുദ്ധത്തിൽ പങ്കാളിയാകുന്നതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.