തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസിന്റെ പ്രസ്താവന സിപിഎമ്മിന്റെ ചോരക്കളിയുടെ തെളിവാണെന്നു ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു.
കണ്ണൂരിലെ അക്രമ രാഷ്ട്രീയം ഇടുക്കിയിൽ കൊണ്ടുവരാനുള്ള ശ്രമമാണത്. അതേ നാണയത്തിൽ തിരിച്ചടി നൽകാൻ കെപിസിസിക്കും ഇടുക്കിയിലെ കോൺഗ്രസ് പ്രവർത്തകർക്കും കരുത്തുണ്ടെന്നും സി.പി. മാത്യു പറഞ്ഞു.
കെപിസിസി പ്രസിഡന്റായി കെ. സുധാകരൻ എത്തിയതു മുതലുള്ള സിപിഎമ്മിന്റെ ഭയാശങ്കകളാണ് ജില്ലാ സെക്രട്ടറിയുടെ പ്രകോപനത്തിനു പിന്നിൽ. സിപിഎമ്മിന്റെ ഇത്തരം നടപടികളിൽ പോത്തിനോടു വേദമോതിയിട്ടു കാര്യമില്ല.
സുധാകരനെ സംരക്ഷിക്കാനുള്ള ആരോഗ്യവും കരുത്തും കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കുണ്ട്. അതിനു സിപിഎമ്മിന്റെ ഔദാര്യമൊന്നും ആവശ്യമില്ല. സിപിഎമ്മിന്റെ ചോരക്കളി മൂലം ഭരണം ഏതു നിമിഷവും വാർന്നൊലിച്ചു പോകുന്ന മട്ടാണുള്ളതെന്നും ഇടുക്കിയുടെ മണ്ണിൽ തന്നെ അതിനു തക്ക തിരിച്ചടിയുണ്ടാകുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.