തിരുപ്പൂർ: വനിതാ ജ്യോതിഷിയെ കെട്ടിയിട്ട് ആഭരണങ്ങൾ കവർന്നു. തിരുവനന്തപുരം സ്വദേശിനി വിമലാദേവിയെയാണ് (58) തിരുപ്പൂർ പല്ലടത്തിനടുത്തുള്ള ഗണപതിപാളയത്തിലെ വീട്ടിൽ കെട്ടിയിട്ടശേഷം ആഭരണങ്ങൾ കവർന്നത്. കഴുത്തിലുണ്ടായിരുന്ന ഏഴുപവൻ സ്വർണാഭരണവും അലമാരയിലുണ്ടായിരുന്ന 7,000 രൂപയും കാണാതായെന്ന് ഇവർ പല്ലടം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ജ്യോതിഷവും മന്ത്രവാദവും ചെയ്യുന്ന ഇവരെ കാണാനായി 40 വയസ്സുള്ള യുവാവ് എത്തിയിരുന്നു. ദോഷം അകറ്റാനുള്ള ഏലസ്, കയർ എന്നിവ അന്വേഷിച്ചായിരുന്നു രാജേഷ് എന്ന് പരിചയപ്പെടുത്തിയ യുവാവ് എത്തിയത്.
മണിക്കൂറുകൾ കഴിഞ്ഞും വിമലാദേവി പുറത്തേക്കുവരാത്തതിനെത്തുടർന്ന് അയൽക്കാരി വന്ന് നോക്കിയപ്പോഴാണ് വീട്ടിൽ കസേരയിലിരിത്തി കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ വായിൽ തുണിതിരുകി ബന്ധിച്ചിരുന്നു. മണിക്കൂറുകളോളം ബന്ധനസ്ഥയായതിനാൽ അബോധാവസ്ഥയിലായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ സുഖംപ്രാപിച്ചുവരികയാണ്.