മണ്ണാർക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസ് കോടതി ഈ മാസം 11 ലേക്കു മാറ്റി. വെള്ളിയാഴ്ചയും മുഴുവൻ രേഖകളും കിട്ടിയില്ലെന്ന പരാതി പ്രതിഭാഗം വക്കീൽ കോടതിയിൽ ആവർത്തിച്ചു. കോടതിയിൽ രണ്ടു സാക്ഷികൾ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചില്ലെന്നാണ് ഇന്നലെ കോടതിയിൽ പ്രതിഭാഗം പറഞ്ഞത്.
ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിൽ അതു നൽകാമായിരുന്നുവെന്നു സ്പെഷൽ പ്രോസിക്യൂട്ടർ സി.രാജേന്ദ്രൻ പറഞ്ഞു. തങ്ങൾ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേൽക്കുന്നതിനുമുന്പ് പ്രതികൾക്കു നൽകിയിട്ടുള്ള രേഖകൾ എന്തൊക്കെയാണെന്ന് അറിയില്ല. അതിനാൽ ആ ലിസ്റ്റ് നൽകണമെന്നു പ്രോസിക്യൂട്ടർ കോടതിയോടു പറഞ്ഞു.
ലിസ്റ്റ് നൽകാമെന്ന് കോടതി അറിയിച്ചു.