ഇടുക്കി: തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് അമ്മയുടെയും മുത്തശിയുടെയും അറിവോടെ. ഇവരെയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
കുട്ടിയുടെ മുത്തശിയുടെയും അമ്മയുടെയും ഒത്താശയോടെയായിരുന്നു പീഡനമെന്നും ഇവർക്ക് എതിരെ കേസെടുക്കാൻ പോലീസിന് നിർദേശം നൽകുമെന്നും സിഡബ്ല്യുസി ചെയർമാൻ ജോസഫ് അഗസ്റ്റിൻ പറഞ്ഞു.
പെൺകുട്ടിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മുതലെടുത്തായിരുന്നു പീഡനം. ഇടനിലക്കാരനടക്കമുളള ആറ് പ്രതികൾ റിമാന്റിലാണ്. പതിനേഴുകാരിയായ പെണ്‍കുട്ടിയെ ജോലി നൽകാമെന്നു വിശ്വസിപ്പിച്ച് വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ മറ്റു പ്രതികൾക്ക് കൈമാറിയ ഇടനിലക്കാരൻ കുമാരമംഗലം മംഗലത്ത് ബേബി എന്ന് വിളിക്കുന്ന രഘു (51), വർക്ക്ഷോപ്പ് ജീവനക്കാരനായ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ (27), തൊടുപുഴ ടൗണിൽ ലോട്ടറി വ്യാപാരിയായ ഇടവെട്ടി വലിയജാരം ഭാഗത്ത് പോക്കളത്ത് ബിനു (43), വാഴക്കുളത്ത് കെഎസ്ഇബി ജീവനക്കാരനായ കല്ലൂർക്കാട് വെള്ളാരംകല്ല് വാളന്പിള്ളിൽ സജീവ് (55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ കൊട്ടൂർ തങ്കച്ചൻ (56), മലപ്പുറം പെരിന്തൽമണ്ണ ചേതന റോഡിൽ കെഎസ്ആർടിസിയ്ക്കു സമീപം മാളിയേക്കൽ ജോണ്സണ് (50) എന്നിവരെയാണ് കേസുമായി പോലീസ് അറസ്റ്റ് ചെയ്തത്.
ഏതാനുംപേർ കൂടി കേസിലുൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായി തെരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. നിർധനകുടുംബത്തിലെ അംഗമായ പെൺകുട്ടിയുടെ അവസ്ഥ മുതലെടുത്തു വസ്തുബ്രോക്കറായ ബേബി ജോലി വാങ്ങി നൽകാമെന്ന് വാദ്ഗാനം നൽകി.
ഇതിനായി ബേബി പരിചയപ്പെടുത്തിയ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇതിനു ശേഷം ഒരു വർഷത്തോളമായി കുട്ടിയെ തൊടുപുഴയിലും സമീപ പ്രദേശങ്ങളിലേയും വിവിധ സ്ഥലങ്ങളിൽ എത്തിച്ചും വാഹനങ്ങളിൽ കയറ്റി ദൂരെ സ്ഥലങ്ങളിൽ കൊണ്ടുപോയും മറ്റുള്ളവർ ലൈംഗിക ചൂഷണം നടത്തുകയായിരുന്നു.
ബേബിയുടെ പരിചയക്കാരാണ് മറ്റു പ്രതികൾ. ഇവരിൽ നിന്നു ബേബി വൻതുക വാങ്ങിയ ശേഷമാണ് കുട്ടിയെ കൈമാറിയത്. വസ്തു ബ്രോക്കറാണെങ്കിലും ഇയാൾക്കു പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കുട്ടിക്കു വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് അഞ്ചു മാസം ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. ഇവിടെ ചീട്ടെടുക്കുന്നതിനായി 19 വയസെന്ന് പറഞ്ഞെങ്കിലും ജനന തീയതി പ്രകാരം 17 വയസാണുള്ളതെന്നു ജീവനക്കാർക്കു വ്യക്തമായി.
തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ അധികൃതർക്കു വിവരം കൈമാറി. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ പ്രായം ഉൾപ്പെടെയുള്ള കാര്യവും കുട്ടി ലൈംഗിക ചൂഷണത്തിനിരയായതായും വ്യക്തമായി.
ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് തൊടുപുഴ ഡിവൈഎസ്പി സി.ജി.ജിംപോൾ, സിഐ വി.സി. വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.