നിലന്പൂർ: മതിയായ രേഖകളില്ലാതെ കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 1.56 കോടി രൂപയുടെ കുഴൽപ്പണവുമായി നിലമ്പൂരിൽ രണ്ടു പേരെ പോലീസ് പിടികൂടി. കൊടുവള്ളി മാനിപുരം സ്വദേശികളായ കരുവാരക്കോട് മുഹമ്മദ് സാലിഹ് (37), വാഴപൊയിൽ ഷബീർ അലി (38) എന്നിവരെയാണ് നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ ഡിവൈഎസ്പി സാജു കെ. ഏബ്രഹാമിന്റെ നിർദേശ പ്രകാരം നിലമ്പൂർ പോലീസ് സ്റ്റേഷനു മുൻവശം നടത്തിയ വാഹന പരിശോധനയിലാണു കുഴൽപ്പണം പിടികൂടിയത്.
കാറിലെ രഹസ്യ അറകളിലാണ് പണം സൂക്ഷിച്ചിരുന്നത്. മലപ്പുറം ജില്ല വഴി വ്യാപകമായി കുഴൽപ്പണം കടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന. പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ശക്തമാക്കും. കസ്റ്റഡിയിലെടുത്ത പണവും കാറും കോടതിയിൽ ഹാജരാക്കും. ഇതു സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും റിപ്പോർട്ട് നൽകുമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ പെരിന്തൽമണ്ണ, മേലാറ്റൂർ, വളാഞ്ചേരി, മലപ്പുറം സ്റ്റേഷൻ പരിധികളിലും കുഴൽപ്പണം പിടിച്ചെടുത്തിരുന്നു. എഎസ്ഐ അൻവർ സാദത്ത്, റെനി ഫിലിപ്പ്, റിയാസ്, ജിനാസ് ബക്കർ, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്. പിടിച്ചെടുത്ത പണത്തിന് ഒരു രേഖയും ഇല്ലെന്നു പോലീസ് ഇൻസ്പെക്ടർ പി. വിഷ്ണു പറഞ്ഞു.