മരട്: മൂളിവരുന്ന കൊതുകുകൾക്ക് മുട്ടൻ പണി ഒരുക്കിയിരിക്കുകയാണ് ഒരു മലയാളി. നെട്ടൂർ കല്ലൂക്കാട്ട് വീട്ടിൽ കെ.എൻ. ശശിധരൻ ഒരുക്കിയ കെണി കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ഷീറ്റിനു മുകളിൽ കരി ഓയിൽ പുരട്ടിയാണ് കൊതുകിനെ തുരത്താനുള്ള മാർഗമാണ് കണ്ടെത്തിയത്.
കെട്ടിട നിർമാണ തൊഴിലാളിയായ ശശിധരൻറെ വീട്ടിലെ കൊതുകുശല്യം തന്നെയാണ് പ്രതിവിധി കണ്ടെത്തണമെന്ന ചിന്ത ഉയർന്നുവരാൻ കാരണം. കൊതുകിന്റെ പ്രജനനകേന്ദ്രം വെള്ളമായതുകൊണ്ടുതന്നെ ആ രീതിയിലാണ് ആദ്യം പരീക്ഷണം തുടങ്ങിവെച്ചത്. പല മാർഗങ്ങൾ സ്വീകരിച്ചെങ്കിലും ഫലവത്താകാതെ വന്നെങ്കിലും ശശിധരൻ പിന്നോട്ടുപോയില്ല.
കെട്ടിട നിർമാണമേഖലയിലെ തൊഴിലാളിയായ ശശിധരന് ജോലിക്കിടെയാണ് പുതിയ മാർഗം മനസ്സിലുദിക്കുന്നത്. വാർക്കപ്പണിക്ക് ഉപയോഗിക്കുന്ന തകിട് ഷീറ്റുപയോഗിച്ച് പരീക്ഷണം നടത്താമെന്ന് തീരുമാനിച്ചു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയശേഷം ഷീറ്റിെൻറ മുകൾഭാഗത്തായി കരി ഓയിൽ പുരട്ടി കൊതുക് രൂക്ഷമായ സ്ഥലത്ത് രാത്രിമുഴുവൻ സ്ഥാപിച്ചു. രാവിലെ എഴുന്നേറ്റുനോക്കിയപ്പോഴാണ് കൊതുകുകൾ ഷീറ്റിനു മുകളിൽ പുരട്ടിയ ഓയിലിൽ ഒട്ടിപ്പിടിച്ച് കിടക്കുന്നതുകണ്ടത്.
കൊതുകുകളെ നശിപ്പിക്കുന്നതിനായുള്ള ഏറ്റവും നല്ല മാർഗമാണിതാണെന്ന് ശശിധരൻ അന്ന് ഉറപ്പിക്കുകയായിരുന്നു. തിളക്കമുള്ള പ്രതലത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതാണെന്നു കരുതിയാകാം കൊതുകുകൾ ഷീറ്റിനു മുകളിൽ വന്നിരിക്കുന്നതെന്നാണ് ശശിധരൻ പറയുന്നത്. കറുത്ത ഗ്രാനൈറ്റ് കഷ്ണത്തിലും കരിഓയിൽ പുരട്ടിയാൽ ഫലമുണ്ടാകുമെന്നും ശശിധരൻ പറയുന്നു.
ശശിധരെൻറ പുതിയ കണ്ടുപിടിത്തം നാട്ടിൽ പാട്ടായതോടെ നിരവധിയാളുകൾ കാണാനും ഈ രീതി പിന്തുടരാനും വിളിക്കുന്നുണ്ട്. മരട് നഗരസഭ 24ആം വാർഡ് കൗൺസിലറുടെ നിർദേശപ്രകാരം വാർഡിെൻറ പരിസരപ്രദേശങ്ങളിൽ ഈ രീതി നടപ്പാക്കാനൊരുങ്ങുകയാണ് ശശിധരൻ. പ്രകൃതിക്കും മനുഷ്യനും ദോഷമില്ലാത്ത കണ്ടുപിടിത്തത്തിനൊപ്പം പിന്തുണയുമായി ഭാര്യ മൈഥിലിയും മകൾ സൗമ്യയും കൂടെയുണ്ട്.