കരുനാഗപ്പള്ളി (കൊല്ലം) ∙ കേരളം അടക്കമുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ എംഡിഎംഎ, ഹെറോയിൻ എന്നിവയടക്കമുള്ള ലഹരി മരുന്നുകൾ വിതരണം ചെയ്യുന്ന രാജ്യാന്തര ലഹരിമരുന്നു സംഘത്തിലെ മുഖ്യ കണ്ണിയായ ഘാന സ്വദേശി ക്രിസ്റ്റ്യൻ യുഡോ (28) അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്ന് 52 ഗ്രാം എംഡിഎംഎയുമായി കരുനാഗപ്പള്ളി പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്നാഴ്ച മുൻപ് കൊല്ലം സ്വദേശിയായ അജിത് എന്ന യുവാവിനെ 52 ഗ്രാം എംഡിഎംഎ യുമായി അറസ്റ്റ് ചെയ്തിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പാലക്കാട് സ്വദേശി അൻവറും അറസ്റ്റിലായി. അൻവറിനെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ ഘാന സ്വദേശിയാണു മാരക ലഹരി മരുന്നുകളുടെ ഇടനിലക്കാരനെന്ന് അറിവായി.
കൂടുതൽ അന്വേഷണത്തിനായി കരുനാഗപ്പള്ളി എസ്എച്ച്ഒ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിൽ എത്തി. സർജപുര എന്ന സ്ഥലത്തു നിന്നു ബലപ്രയോഗത്തിലൂടെയാണ് ക്രിസ്റ്റ്യൻ യുഡോയെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഘാന സ്വദേശിയുടെ ഫോൺ പരിശോധനയിൽ ഇയാൾ ഒരു മാസം കേരളത്തിലേക്കു കുറഞ്ഞത് 50 ലക്ഷം രൂപയുടെ എംഡിഎംഎ കച്ചവടം നടത്തുമെന്നാണു മനസ്സിലായതെന്നു പൊലീസ് പറഞ്ഞു.